നവംബർ 28, 2008

വാസുവിന്‍റെയും ബര്‍ക്ക ദത്തയുടെയും ദിവസങ്ങള്‍!

Buzz This

കോണകം മാറുന്നതില്‍ വരെ രാഷ്ട്രീയം കാണുന്ന ഒരു സമൂഹം അല്ലെങ്കില്‍ ഒരു ജനത അരാഷ്ട്രീയ വത്കരിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍. മുംബെയിലെ പൌരാവലി വര്‍ഗ്ഗവര്‍ണ്ണവംശപ്രായ ഭേദമന്യേ നാഷണല്‍ ഹീറോസിനെ പുകഴ്ത്തുകയും രാഷ്ടീയക്കാരെ ഇകഴ്ത്തുകയും ചെയ്തു. രാഷ്ട്രീയകൊടികളെയും കോമരങ്ങളെയും നിരസിക്കാന്‍ മാത്രം സമൂര്‍ത്തമായ ഒരു ദേശീയവികാരം. രാജ്യം ശ്വാസം പിടിച്ച് ഓരോ ദൃശ്യത്തിലും കണ്ണു നട്ടു, ഓരോ വാര്‍ത്താശകലത്തിനും ചെവിയോര്‍ത്തു. കറുത്ത വേഷമണിഞ്ഞ സൈനികര്‍ കവര്‍ന്നത് ഒരു ജനതതിയുടെ ഹൃദയമാണ്.

നന്ദി പ്രണാബ് റോയി. കൃതഘ്നരായ ഒരു ജനതയെ ഉത്തരവാദിത്വത്തെക്കുറിച്ചോര്‍മ്മിപ്പിച്ചതിന്. നമ്മുടെയൊക്കെ നിസ്സാര ജീവിതങ്ങള്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞവരെ ഓര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതിന്. അവര്‍ക്കു വേണ്ടി ഒരു നിമിഷമെങ്കിലും നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതിന്! മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപൂര്‍വ്വ സുന്ദരമായി ലഭിക്കുന്ന അവസരം. കത്തിക്കയറിയത് രണ്ടു പേര്‍ മാത്രം. വാസു അലിയാസ് ശ്രീനിവാസന്‍റെയും ബര്‍ക്ക ദത്തയുടെയും മാത്രം ദിവസങ്ങളാണ് കടന്നു പോയത്. ശ്രീനിവാസന്‍ 50 മണിക്കൂറോളം ഉറങ്ങാതെയാണ് കമന്‍ററി നല്‍കിയത്. ബര്‍ക്ക രാവേറെ ചെല്ലുവോളം, തൊണ്ട അടച്ചിട്ടും ക്ഷീണം ബാധിച്ചിട്ടും കോമണ്‍സെന്‍സിന്‍റെ കൊടുമുടിയായി ക്യാമറയ്ക്കു മുന്‍പിലുണ്ടായിരുന്നു. പെണ്ണൊരുത്തിയോട് ഒരു ക്രോണിക് ബാച്ചിലര്‍ക്ക് ബഹുമാനം തോന്നുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. വാസുവിന്‍റെയും ബര്‍ക്കയുടെയും റിപ്പോര്‍ട്ടിങ്ങില്‍ കത്തിവെക്കാന്‍ കിണ‍ഞ്ഞു പരിശ്രമിച്ചിരുന്നവര്‍ക്കു പകരം പ്രണോയ് റോയ് വന്നപ്പോള്‍ സ്ഥിതി മാറി. കഥ മാറി.


ചാനലുകള്‍ മാറിയും മറിഞ്ഞും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവസാനം ചെന്നു നിന്നതു രണ്ടു ചാനലുകളില്‍. എന്‍ഡിടിവിയും എക്സും! പതിവു പോലെ മലയാളം ചാനലുകള്‍ സെന്‍സേഷനുകള്‍ക്കും ഇക്കിളികള്‍ക്കും പുറകെ പോയപ്പോള്‍ ദേശീയ ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്വവും ചുമതലാബോധവും പുലര്‍ത്തി. താജിലെ ഇടനാഴിയില്‍ നിന്നും വാസുവും മറ്റു സ്ഥലങ്ങളില്‍ നിന്നും ബര്‍ക്കയും അപകടങ്ങളെ തൃണവത്കരിച്ചപ്പോള്‍ മലയാളം ചാനലുകളില്‍ സെന്‍സേഷന്‍റെ ആഘോഷം. റിമോട്ട് കണ്‍ട്രോളിലെ വിരല്‍ത്തുമ്പില്‍ ഇംഗ്ലീഷും ഹിന്ദിയുമടക്കമുള്ള മറ്റു ചാനലുകളും ലഭ്യമാണെന്ന് ആരൊക്കെയോ മനപൂര്‍വ്വം മറന്നുപോയതു പോലെ! ഒരു ശശികുമാറിന്‍റെയോ അപ്പന്‍ മേനോന്‍റെയോ അഭാവം മലയാളം ചാനലുകളില്‍ മുഴച്ചു നില്‍ക്കുന്നു. സെന്‍സേഷനിസവും പ്രൊഫഷണിലിസവും തമ്മിലുള്ള വ്യത്യാസം! മലയാളത്തില്‍ ഒരു വാസു അലിയാസ് ശ്രീനിവാസനോ, ബര്‍ക്ക ദത്തയോ ഇല്ലാത്തതു കഷ്ടമായിപ്പോയി തന്നെ! പത്രപ്രവര്‍ത്തനത്തിലെ പ്രമുഖ താരങ്ങള്‍ മലയാളികളായിരുന്ന കാലം അസ്തമിച്ചോ? ദേശീയ പത്രങ്ങളുടെ സ്കൂപ്പുകളുടെ ബൈലൈനില്‍ മലയാളി പേരുകള്‍ കണ്ടവരുണ്ടോ?


Share/Save/Bookmark

നവംബർ 27, 2008

വേശ്യയുടെ പുല്ലിംഗം

Buzz This

പുരാണങ്ങളും ഇതിഹാസങ്ങളും മുതല്‍ ആധുനിക ജീവിതം വരെ ലൈംഗികതയുടെയും ലൈംഗികദാഹത്തിന്‍റെയും അലകള്‍ നിറഞ്ഞതാണ്. മനുഷ്യന്‍ എന്ന ജീവിയുടെ ലിംഗഭേദങ്ങളില്‍ സ്ത്രീയോടുള്ള സമീപനം മുന്‍വിധികള്‍ നിറഞ്ഞതായിരുന്നു. കാരണം പലതാണ്. പ്രത്യുല്‍പ്പാദനപരമായ അംശത്തിലുപരിയായി ലൈംഗികത ജീവിതത്തില്‍ നിറഞ്ഞപ്പോഴും സ്വന്തം കുലം, വംശം, പാരമ്പര്യം ഇവയിലെ കലര്‍പ്പ് ഒഴിവാക്കുന്നതിനായി കണ്ടെത്തിയ ഒഴിവുകഴിവു മാത്രമാണ് വേശ്യ എന്ന പദത്തിന്‍റെ ആരോപിത സ്ത്രീലിംഗസ്വഭാവം. കുടുംബം എന്ന ആദിമഘടകമെടുത്താല്‍ പുരുഷന്‍റെ വ്യഭിചാരം ആ കുടുംബത്തില്‍ കലര്‍പ്പുണ്ടാക്കുന്നില്ല. അതേ സമയം മറ്റൊരു പുരുഷന്‍റെ അധീനതയിലുള്ള കുടുംബത്തില്‍ അതിന്‍റെ പാരമ്പര്യത്തില്‍ കലര്‍പ്പുകളുണ്ടാക്കുന്നു. അത്തരം കലര്‍പ്പ് പുരുഷോന്മുഖമായ ലോകത്തിന്‍റെ അടിത്തറയിളക്കുന്നു. ബഹുഭാര്യത്വം ന്യായീകരിക്കപ്പെടുമ്പോഴും ബഹുഭര്‍തൃത്വമോ പരപുരുഷ ഗമനമോ ന്യായീകരിക്കപ്പെടാത്തതിന്‍റെ കാരണമിതാണ്. അതേ സമയം സ്ത്രീയ്ക്കു മേല്‍ക്കോയ്മയുള്ള സമൂഹങ്ങളില്‍ പരപുരുഷ ബന്ധമോ, ബഹുഭര്‍തൃത്വമോ കലാപങ്ങളുയര്‍ത്തുന്നില്ല. കാലത്തിനും ദേശത്തിനും വംശത്തിനും രീതികള്‍ക്കും അനുസരിച്ച് കാഴ്ചപ്പാടുകളും സമീപനങ്ങളും മാറി മറയുന്നു. തമിഴ്നാട്ടിലെ ഒരു ആചാരപ്രകാരം ഇളയ അമ്മാവന്‍റെ വധുവും അങ്ങനെ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ലൈംഗിക പങ്കാളിയുമാണ് സ്ത്രീ. കേരളത്തിലെ ഹിന്ദുക്കളില്‍ മുറപ്പെണ്ണ് അഥവാ മുറച്ചെറുക്കന്‍ എന്നറിയപ്പെടുന്ന കസിനുമായുള്ള ലൈഗിംക ബന്ധം വിവാഹം എന്ന ചട്ടക്കൂടിലൂടെ അനുവദനീയമാകുമ്പോള്‍ ക്രൈസ്തവ, മുസ്ലീം സമുദായങ്ങളില്‍ അത് അഗമ്യഗമനത്തിനു തുല്യമാണ്. മണിപ്പൂരിലെയും ആസ്സാമിലെയും ചില സ്ത്രീനിയന്ത്രിത സമൂഹങ്ങളില്‍ മറ്റു പല ആചാരങ്ങളും, പരിഷ്കൃത മനുഷ്യന്‍റെ വീഷണകോണില്‍ സംസ്കാരവിരുദ്ധമായ അയ‍ഞ്ഞ ലൈംഗികതയും നിലനില്‍ക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. സമീപനങ്ങളും മനോഭാവങ്ങളുമെന്തായാലും ലോകത്തിലെ ഏറ്റവും പുരാതനമെന്ന് പുരുഷവീക്ഷണകോണിലൂടെ വിശേഷിപ്പിക്കപ്പെടുന്ന തൊഴിലിന് പുരുഷന്‍ വിധേയനായിട്ടുണ്ടോ? ലൈംഗികത പുരുഷോന്മുഖം മാത്രമായിരുന്നോ? തൃഷ്ണകള്‍ക്കു ലിംഗവ്യതിയാനമുണ്ടോ?

വ്യഭിചാരം ലൈംഗികതൃഷ്ണയുടെ ശമനമാണെങ്കില്‍ വേശ്യയുടെ പുല്ലിംഗത്തിന്‍റെ ചരിത്രം എന്തായിരിക്കും? നന‍ഞ്ഞ തീജ്വാലകള്‍ക്ക് കാലദേശഭേദമുണ്ടായിരുന്നുവെന്ന് നടിക്കുന്നതിന്‍റെ കാപട്യം മാറ്റിവെച്ചു ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? പുരുഷന്‍റെ ശമനം ബഹുഭാര്യത്വത്തിലൂടെയും അന്തപ്പുരങ്ങളിലൂടെയും മറ്റ് സാമ്പത്തിക അധികാര ബന്ധങ്ങളിലൂടെയും, വേശ്യാലയങ്ങളിലൂടെയോ വെപ്പാട്ടികളിലൂടെയോ ദാസികളിലൂടെയോ സാധ്യമായിരുന്ന സമയത്ത് സ്ത്രീയുട ശമം എങ്ങനെയായിരുന്നിരിക്കണം?കുടുംബം, സ്നേഹബന്ധം, മറ്റു വൈകാരിക ബന്ധങ്ങള്‍, സാമൂഹിക കീഴ്വഴക്കങ്ങള്‍ എന്നിവ മാറ്റിവെച്ചാല്‍ ശരീരശാസ്ത്രപരമായി ഇണ എന്ന പരിമിതിയില്‍ പോലും സ്ത്രീലൈംഗികത പാരമ്യത്തിലെത്തുന്നത് പുരുഷന്‍റെ ആവേശം ശമിക്കുന്ന കാലയളവിനോടനുബന്ധിച്ചാണ്. അത്തരമൊരു സാഹചര്യത്തില്‍ ശമനത്തിനു ലഭ്യമായിരുന്നവയെന്തൊക്കെയാണ്? കല്‍പ്പിത ലോകം കീബോര്‍ഡിലൊതുങ്ങുന്നതിനു മുന്‍പ് അവസരങ്ങള്‍ പരിമിതമായിരുന്നു. പലപ്പോഴും സ്വന്തം ലൈംഗികത പോലും തിരിച്ചറിയപ്പെട്ടിരുന്നില്ല. അധികാരവുമായി ബന്ധപ്പെട്ടല്ലാതെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീയുടെ പരപുരുഷഗമനം കുറ്റകൃത്യമായിരുന്നു. പടിയടച്ചു പിണ്ഡം വെക്കുന്നതിനോ ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നതിനോ മരണശിക്ഷയ്ക്കോ കാരണമാകുന്ന പൊറുക്കാനാകാത്ത തെറ്റ്. ലൈംഗിക തൃഷ്ണയുടെ ശമനം അധികാരവുമായി ബന്ധപ്പെട്ടായിരിക്കുമ്പോള്‍ കഥ മാറുന്നു. ലിപ്സ്റ്റിക് എന്ന ആധുനിക സ്ത്രീയുടെ ഒഴിച്ചുകൂടാനാകാത്ത അനുബന്ധത്തിന്‍റെ ക്രഡിറ്റ് ക്ലിയോപാട്രയ്ക്കാണ്. ക്ലിയോപാട്രയുടെ കാലശേഷം ലിപ്സ്റ്റിക്ക് ഒരു നൂറ്റാണ്ടു മുന്‍പ് വരെയെങ്കിലും ഒരു പ്രത്യേക ലൈംഗിക അഭിരുചി അല്ലെങ്കില്‍ സന്നദ്ധത വിളംബരം ചെയ്യാനായി പുരുഷലൈംഗിതയുടെ താല്‍ക്കാലിക ശമനം തൊഴിലായി സ്വീകരിച്ചവര്‍ ഉപയോഗിച്ച ചിഹ്നമായിരുന്നു. ക്ലിയോപാട്രയുടെ പരപുരുഷ ഗമനത്തിന്‍റെ കല്‍പ്പിത കഥകള്‍ വിഭ്രമാത്മകമാണ്. മറ്റേത് അധികാരസംവിധാനങ്ങളിലും സ്ത്രീയുടെ അഭിരുചികള്‍ക്കനുസരിച്ച് തിരക്കഥയ്ക്കു വ്യതിയാനം വരികയോ മാറ്റിയെഴുതപ്പെടുകയോ ചെയ്തിരുന്നു. അധികാര ബന്ധമില്ലാത്ത സ്ത്രീകള്‍ക്ക് മുന്‍പിലെ സാധ്യതകള്‍ കല്‍പ്പിതലോകത്തിനു മുന്‍പ് തുലോം പരിമിതമായിരുന്നു. ബന്ധുക്കള്‍‍, അയല്‍ക്കാരന്‍, ശാന്തിക്കാരന്‍, ജോലിക്കാരന്‍..... കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരണയുമായി ബന്ധപ്പെടുത്തിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. സ്വാതന്ത്രപ്രാപ്തിക്കു മുന്‍പ് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന പൊതുസ്ഥലങ്ങള്‍ പരിമിതമായിരുന്നു. അമ്പലം, ഉത്സവം, വിവാഹം, അടിയന്തരം. അതില്‍ നിന്നും ലൈംഗികശമനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനു പരിമിതികളേറെയും. എന്നിരുന്നാലും മണിപ്രവാളങ്ങളും വെണ്‍മണികൃതികളും ഐതിഹ്യമാലയും അത്തരം ബന്ധങ്ങള്‍ വര്‍ണ്ണിക്കുകയോ വിവരിക്കുകയോ ചെയ്യുന്നുണ്ട്. (മഹാകഥകളും, ഉപകഥകളും ഇതിഹാസങ്ങളും അവിടിവിടെ സ്ത്രീലൈംഗികത പരാമര്‍ശിക്കുന്നു. രാവണന്‍റെ സഹോദരിയുടെ മുലയും സീതാപഹരണവും തമ്മിലുള്ള ബന്ധം ഉദാഹരണം) സ്ത്രീലൈംഗികതയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ശമനം പോലും പരപുരുഷ ബന്ധമായി, പുരുഷതൃഷ്ണയുടെ ശമനമായി മാത്രമേ സമൂഹം കണക്കായിരുന്നുള്ളൂ. പുരുഷോന്മുഖമായ ഒരു സമൂഹത്തിനു അതു കൊണ്ടു തന്നെ വേശ്യയുടെ പുല്ലിംഗം നിര്‍വചിക്കേണ്ടി വന്നില്ല.
കാലം മാറി കഥ മാറി. വിദ്യാഭ്യാസത്തിലുടെയും ജോലികളിലൂടെയും ചാനലുകളും ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും അടക്കമുള്ള സൌകര്യങ്ങളിലൂടെയും സ്ത്രീകള്‍ക്കു മുന്‍പില്‍ പുതുലോകത്തിന്‍റെ വാതായനങ്ങള്‍ തുറന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകളില്‍ ചിലരെങ്കിലും സ്വന്തം സ്വത്വം കണ്ടെത്തുന്നതിനോടൊപ്പം സ്വന്തം ലൈംഗിക സ്വത്വത്തെക്കുറിച്ചും ബോധവതികളായി. ജ്ഞാന വൃദ്ധനായ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞത് രതിമൂര്‍ച്ഛയെക്കുറിച്ചു പോലും അറിയാതിരുന്ന സ്ത്രീകളുടെ കാലം ദശകം മുന്‍പെങ്കിലും അവസാനിച്ചുവെന്നാണ്. പുതിയ സ്ത്രീ സ്വന്തം അഭിരുചികളിലൂടെ സ്വന്തം ലൈംഗികസ്വത്വത്തെ നിര്‍വചിക്കുന്നു. പരാതികളും പരിഭവങ്ങളും ഇല്ലാത്ത വിധേയത്വത്തിനുപരിയായി ആവശ്യങ്ങളുന്നയിക്കുന്നു. തുണ്ടു പുസ്തകങ്ങളിലൂടെയും കേട്ടുകേള്‍വികളിലുമല്ലാതെ മാറിയ സ്ത്രീ ലൈംഗികത ആദ്യ ബോംബിട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇന്ത്യാ ടുഡേ ലേഖനത്തിലാണ്. സ്ട്രിപ്ടീസ് ചെയ്യുന്ന പുരുഷന്‍മാരെയും അവരുടെ ഉപഭോക്താക്കളെയും കുറിച്ചുള്ള ലേഖനം. ഇന്ത്യന്‍ പുരുഷത്വത്തിന്‍റെ കുറെ ധാരണകളാണവിടെ പൊളിഞ്ഞടുങ്ങിയത്. ലൈംഗികബന്ധം തുടര്‍ന്നു പോകുന്നതിനു സ്ത്രീ ലൈംഗികക്ഷമത നിലനിര്‍ത്തണം. അമ്പതാം വയസ്സിലും സില്‍ക്ക് സ്മിതയെ പോലെയോ ശ്രീവിദ്യയെ പോലെയോ ഇരിക്കണം. ശയനേഷു വേശ്യയാകണം. അസംതൃപ്തനായ പുരുഷന് പുതിയ മേച്ചില്‍പുറങ്ങള്‍ തേടാം. മുപ്പതു വയസ്സു താണ്ടുമ്പോള്‍ കുടവയറും അവശതയും സ്വന്തമാക്കാം. സ്റ്റാമിന നഷ്ടപ്പെടുത്താം. പുരുഷന് സ്ഖലനം നടക്കുന്നതോടെ ലൈംഗികവേഴ്ച പൂര്‍ണ്ണതയിലെത്തുന്നു. സ്ത്രീക്ക് വികാരമൂര്‍ച്ഛയുടെ കാര്യമില്ല. സ്വന്തം ഭാര്യ പതിവ്രതയായിരിക്കണം. അയല്‍ക്കാരന്‍റെ ഭാര്യ തന്‍റെ പോരായ്മകള്‍ നികത്തുന്നതിന് സന്നദ്ധയായിരിക്കണം. ലൈംഗിക ബന്ധം വഴിപാടാക്കാം എന്നിങ്ങനെയൊക്കെയുള്ള പുരുഷ മനോഭാവത്തിനു മാധ്യമങ്ങളിലൂടെ ലഭിച്ച ആദ്യപ്രഹരം. തുണിയഴിച്ചാടുന്ന സ്ത്രീക്കു പകരം തുണിയഴിച്ചാടുന്ന പുരുഷന്‍ രംഗപ്രവേശം ചെയ്യുന്നു. പുരുഷ ലൈംഗികത ദൃശ്യോന്മുഖവും സ്ത്രീലൈംഗിതക സ്പര്‍ശോന്മുഖം അല്ലെങ്കില്‍ അനുഭവോന്മുഖവുമാണ് എന്ന മുന്‍ധാരണയില്‍ ഒറ്റപ്പെട്ട സംഭവങ്ങളായി പൊതുവെ പുരുഷന്‍ തള്ളിക്കളഞ്ഞ സംഭവം. പക്ഷെ ഇന്ത്യാടുഡെയുടെ ഏറ്റവും പുതിയ ലക്കം സ്ഫോടനാത്മകമായ വിവരങ്ങള്‍ നിറഞ്ഞതാണ്. വേശ്യയുടെ പുല്ലിംഗത്തിനു നിര്‍വചനം തേടുന്നതിനു മുന്‍പ് സര്‍വേ കാണാത്തവര്‍ക്കും വായിക്കാത്തവര്‍ക്കുമായി അല്‍പ്പം ചില വിവരങ്ങള്‍. സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മുന്‍വിധികള്‍ ചുമക്കുന്നവരെ ഞെട്ടിക്കുന്ന കണക്കുകള്‍. ആദ്യലേഖനം വന്നതു മുതല്‍ ഇന്നുവരെയുള്ള പതിനഞ്ചോളം വര്‍ഷങ്ങളില്‍ വന്ന മാറ്റങ്ങള്‍. കൌമാരത്തിനു മുന്‍പ് ആരംഭിക്കുന്ന ലൈംഗികത, അവിഹിത ബന്ധങ്ങള്‍, സ്വവര്‍ഗ്ഗരതി, പണം കൊടുത്തോ സ്വീകരിച്ചോ ഉള്ള രതി, ലൈംഗിക പരീക്ഷണങ്ങള്‍, നപുംസകങ്ങളുമായുള്ള ബന്ധം, റോള്‍പ്ലേ, ലൈംഗികവൈകൃതങ്ങള്‍ ഇവയെക്കുറിച്ച് സംസാരിക്കുന്നതിനു വിമുഖത കാട്ടിയിരുന്നവര്‍ പഴങ്കഥയായിരിക്കുന്നു. പാശ്ചാത്യനാടുകളില്‍ വേരോടുകയും ഇന്ത്യയില്‍ അത്രയൊന്നും പ്രകടമാകാതിരിക്കുകയും ചെയ്തിരുന്ന സാഡോമസോക്കിസം, ബോണ്ടേജ് അഥവാ ബിഡിഎസ്എം ഇവയോടുള്ള ആഭിമുഖ്യം പോലും സര്‍വ്വേകളില്‍ വെളിപ്പെടുന്നു. സ്ത്രീകളുടെ ലൈംഗിക പങ്കാളിയെക്കുറിച്ചുള്ള ഭാവനകളില്‍ സെലിബ്രിറ്റികള്‍ സ്ഥാനം പിടിക്കുന്നു. ഭാവനകളുടെ ലസാഗു സിക്സ് പായ്ക്കോ അതിനോടൊത്ത ശരീരമോ ആണ്. സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, ധോണി എന്നിവര്‍ ആദ്യമൂന്നു സ്ഥാനത്ത് നില്‍ക്കുന്നു. സെക്സ് ടോയ്കളുടെ ഡിമാന്‍റ് അനുദിനം വര്‍ദ്ധിക്കുന്നു. രതിയുടെ പുതിയ അഭിരുചികളുടെ വിദ്യാഭ്യാസം പ്രധാനമായും നടക്കുന്നത് ഇന്‍റര്‍നെറ്റിന്‍റെ കല്‍പ്പിത ലോകത്താണ്. മുഖമില്ലാത്ത സംഭാഷണങ്ങളില്‍ വെളിപ്പെട്ടവ, അധികം താമസിക്കാതെ മുഖത്തോടെ പുറത്തു വരുന്നു. സിനിമാതാരങ്ങളൊഴികെ കുടുംബിനികളുടെ അല്‍പ്പവസ്ത്രധാരണമോ നഗ്നതയോ സദാചാരവിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി സ്വയം തുറന്നുകാട്ടുന്നവരുടെയും സ്വന്തം ലൈംഗികാകര്‍ഷണത്തെക്കുറിച്ചു മറ്റുള്ളവരുടെ അഭിപ്രായമറിയാനാഗ്രഹിക്കുന്നവരുടെയം എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗ്നത പോസ്റ്റു ചെയ്തിരുന്നവര്‍ അമുഖരായിരുന്നെങ്കില്‍ ഇന്ന് പരസ്യചിത്രത്തിനു പോസ് ചെയ്യുന്നതു പോലെയാണ് നഗ്നത പ്രചരിക്കുന്നത്. സ്വയം നഗ്നത വെളിപ്പെടുത്തുന്നവര്‍ ന്യൂനപക്ഷമായിരുന്ന കാലം പോയിമറഞ്ഞു. പുറത്തുവരുന്ന ചിത്രങ്ങളില്‍ ചതിയില്‍ പെടുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യപ്പെടുന്ന മുഖഭാവങ്ങള്‍ക്കു പകരം ആസ്വദിക്കുകയും ആത്മനിര്‍വൃതിയടയുകയും ചെയ്യുന്ന മുഖഭാവങ്ങള്‍ക്കു ഭൂരിപക്ഷം ലഭിക്കുന്നു. ജീവിതവും ബദല്‍ജീവിതവുമുണ്ടാകുന്നു.
തിരികെ വേശ്യയുടെ പുല്ലിംഗത്തിലേക്ക്. ചാറ്റ് റൂമുകളിലെല്ലാം ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ലഭ്യമാണെങ്കിലും പുരുഷനെ തേടുന്ന പരിചയ സമ്പന്നര്‍ക്ക് വഴികളേറെയാണ്. വിവിധ നെറ്റ്വര്‍ക്കുകളിലൂടെ ബന്ധങ്ങളിലൂടെ വിനിമയം നടക്കുന്നു. വേശ്യയെന്ന പഴയ സങ്കല്‍പ്പം അന്തിക്ക് മുല്ലപ്പൂവും ചൂടി നിരത്തിലിറങ്ങുന്നവളെന്നതില്‍ നിന്നും കണ്ടാലറിയാത്തതോ ഊഹിക്കാന്‍ പോലും സാധിക്കാത്തതുമോ ആയ രൂപഭാവങ്ങളിലേക്ക്, പ്രൊഫഷണലുകളും, വിദ്യാര്‍ത്ഥികളും താരങ്ങളും വീട്ടമ്മമാരും അടക്കമുള്ള ഭാവങ്ങളിലേക്ക് വളര്‍ന്നതു പോലെ ഒന്ന് വേശ്യയുടെ പുല്ലിംഗത്തില്‍ സംഭവിക്കുന്നില്ല. തുടക്കം മുതല്‍ തന്നെ മസിലുള്ളവനും അപകടകരമല്ലാത്ത പ്രൊഫഷണല്‍ ജോലി ചെയ്യുന്നവനും മേല്‍ക്കോയ്മ നല്‍കപ്പെട്ട ഒന്നാണ് പുരുഷവേശ്യ. സ്ത്രീവേശ്യയുടെ ആവശ്യക്കാരില്‍ രണ്ടക്കം ത്രാണിയുള്ളവരും ആറക്കം ത്രാണിയുള്ളവരും ഉള്‍പ്പെടുമ്പോള്‍ പുരുഷവേശ്യയുടെ ആവശ്യക്കാര്‍ താല്‍ക്കാലികമായെങ്കിലും അ‍ഞ്ചക്കമെങ്കിലും ത്രാണിയുള്ളവരും സമ്മാനങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ളവരും സ്വന്തം സ്ഥലമൊരുക്കാന്‍ കഴിവുള്ളവരും മാത്രമാണ്. മിക്കവാറും 22നും 25നും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ പ്രൊഫഷണലുകള്‍. സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവന്‍ അല്ലെങ്കില്‍ ജോലിക്ക് അപകടകരമായതൊന്നും ചെയ്യാന്‍ സാധ്യതയില്ലാത്തവന്‍. കാഴ്ചയില്‍ ഹിന്ദി സിനിമാതാരങ്ങളെ പോലെയുള്ളവന്‍. ഫാഷനെബിള്‍. ചെറുപ്പം തിളയ്ക്കുന്നവന്‍. വാരാന്ത്യ അവധിദിനങ്ങളില്‍ ആറക്കം സമ്പാദിക്കുന്നവരുമുണ്ടെന്ന് കേള്‍ക്കുന്നു.

വേശ്യയുടെ പുല്ലിംഗത്തിന്‍റെ വിപണി രൂപപ്പെട്ടതിന്‍റെ അടിസ്ഥാന കാരണം നിറവേറപ്പെടാത്ത അഭിനിവേശങ്ങള്‍ നിറവേറ്റപ്പെടുന്നതിന് വൈകാരികസമ്മര്‍ദ്ദമില്ലാത്ത വഴി തുറന്നുവെന്നതാണ്. അവിഹിത ബന്ധങ്ങളുടെ വൈകാരികസമ്മര്‍ദ്ദങ്ങളില്ലാത്ത വഴി. പുരുഷ വേശ്യകളുടെ ഉപയോഗം കാരണം കുടുംബമോ, ബന്ധങ്ങളോ, സമൂഹത്തിലെ സ്ഥാനമോ അപകടത്തിലാകുന്നില്ല. ലൈംഗികമായ തൃപ്തി എന്ന ഉഭയസ്വഭാവമുള്ള ആവശ്യത്തിന് പ്രതിഫലത്തിന്‍റെ ഉറപ്പ്. വൈകാരികസമ്മര്‍ദ്ദങ്ങളെ പണം മറികടക്കുമ്പോള്‍ പുതിയ സ്ത്രീ (കുറഞ്ഞത് തല്‍ക്കാലത്തേക്കെങ്കിലും ആറക്കം വരുമാനമുള്ള മെട്രോ സ്ത്രീ) വേശ്യയുടെ പുല്ലിംഗത്തിനു വഴിയൊരുക്കുന്നു. സ്വന്തം ലൈഗികതയെ ആധുനിക സ്ത്രീ പുനര്‍നിര്‍വചിക്കുമ്പോള്‍ വേശ്യയുടെ പുല്ലിംഗം അടക്കം പുതിയ ലൈംഗിക നിര്‍വചനങ്ങള്‍ ആവശ്യമായി വരുന്നു!


Share/Save/Bookmark

നവംബർ 21, 2008

യശ്ശപ്രാര്‍ത്ഥികളുടെ ലോകം.

Buzz This

പണവും പ്രശസ്തിയും എന്നും എല്ലാ കാലവും എല്ലാവരെയും പ്രലോഭിപ്പിക്കുന്നു. സൂര്യനുദിച്ചസ്തമിക്കുവോളം കണ്ടുമുട്ടുന്നവരില്‍ പ്രശസ്തി ആഗ്രഹിക്കുന്നവരത്രയെത്രെ? അതിനും ഉള്‍പ്പിരിവുകളെത്രെ? പ്രശസ്തിക്കു വേണ്ടി കെട്ടിയാടപ്പെടുന്ന വേഷങ്ങളെത്രെ? നെയ്തെടുക്കുന്ന കഥകളെത്രെ?

ആത്മകഥകള്‍ മികച്ച ഭാവനാസൃഷ്ടികളാകുന്നു. ഗോസ്റ്റ് റൈട്ടര്‍ (അതോ എഴുത്തുകാരന്‍റെ പ്രേതമോ?) ആകര്‍ഷകമായ തൊഴില്‍ സാധ്യതയാകുന്നു. സ്വകാര്യസംഭാഷണങ്ങളില്‍ പോലും ‍ഞാനും പിന്നെ മുതലയമ്മാവനും നിരന്തരം കടന്നു വരുന്നു. കഥകള്‍ പ്രചരിപ്പിക്കുന്നതിനു യശപ്രാര്‍ത്ഥികളുപയോഗിക്കുന്ന സങ്കേതങ്ങള്‍ ഏത് മോഡേണ്‍ പി.ആര്‍ എക്സര്‍സൈസിനെയും വെല്ലുന്നതാണ്. അതിശയിപ്പിക്കുന്നതും. കര്‍ണ്ണാകര്‍ണ്ണാ അല്‍പ്പോക്തിയിലൂടെയും വ്യംഗങ്ങളിലൂടെയും വീരേതിഹാസങ്ങള്‍ പരക്കുന്നു. നല്ല വാക്കു പറയുന്നവനും ചെവി കൊടുക്കുന്നവനും ഗുഡ് ബുക്കിലും വധിക്കപ്പെടാന്‍ നിന്നു കൊടുക്കാത്തവന്‍ ബാഡ് ബുക്കിലും സ്ഥാനം പിടിക്കുന്നു. പരസ്പരം പുറം ചൊറിയുന്നവരുടെ ഒരു സഹകരണ സംഘം! പുറം ചൊറിയുന്നതിന് ഒരു താളം കണ്ടെത്തിയാല്‍ പിന്നെ മത്സരമാണ്. പരസ്പരം അപദാനങ്ങള്‍ പാടാന്‍. പരത്താന്‍. ബാര്‍ട്ടര്‍ സംവിധാനം. കൊടുക്കല്‍ വാങ്ങലുകളുടെ പാരസ്പര്യം! പ്രശസ്തിയുടെ ആദ്യപടി സ്വയം അപദാനം പാടുകയാണ്. അത്തരക്കാര്‍ ജീവിതത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ഒളി‍ഞ്ഞിരിക്കുന്നു. എന്തിന് രാവിലെ നടക്കാന്‍ പോകുന്ന പാര്‍ക്കില്‍ പോലും!

നിത്യ ജീവിതത്തില്‍ ഇത്തരക്കാരുടെ സ്ഥാനം ഭീതിദമാണ്. രാവിലെ നടക്കാന്‍ പോകുക എന്ന പുതിയ പരിപാടിയുടെ പിടലിക്കു പോലും കത്തി വീഴുന്ന ഗതിയായി. പാര്‍ക്കു വിട്ട് ഇനി റോഡേ ഗതി നിനക്ക് എന്ന് സ്വയം പാടിയാണ് പുറത്തു കടന്നത്. അല്‍പ്പ സ്വല്‍പ്പം പരിചയമൊക്കെയുള്ള കഥാപാത്രമാണ് വില്ലന്‍. ഒന്നു ചിരിച്ചു. തിരിച്ചു ചിരിച്ചു. അടുത്ത ദിവസം വിഷ് ചെയ്തു. സുജന മര്യാദയ്ക്ക് തിരിച്ചും വിഷ് ചെയ്തു. അടുത്ത ദിവസം മുതല്‍ അങ്ങേരു കാത്തു നില്‍ക്കാന്‍ തുടങ്ങി. ഒരുമിച്ച് നടത്തവും, അങ്ങേരുടെ ചരിത്രവധവും. ബ്ലോഗന്‍ രക്തസാക്ഷിയായി. ഓരോ തവണ നടന്നു പുറത്തു വരുമ്പോഴും ചോരയൊലിപ്പിച്ചു കൊണ്ടാണ് വരുന്നത്. കത്തിയുടെ മൂര്‍ച്ച. ജീവചരിത്രത്തിലും ദേശീയ അന്തര്‍ദേശീയ ചരിത്രത്തിലും സുവര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യേണ്ട ആത്മകഥയുടെ ഏടുകള്‍ ഒന്നായി ഹൃദസ്ഥമാക്കി. എന്തിന് ഉറക്കത്തില്‍ പോലും ആ കഥനം വേട്ടയാടി!

യൂ ലുക് ഫിറ്റ്..എന്നു പ്രസ്താവിച്ച അമ്മച്ചി മാത്രം (ഉപകഥ. മറ്റൊരു പോസ്റ്റിന്‍റെ കമന്‍റില്‍ പറ‍ഞ്ഞതാണ്. എഴുപതിനോടടുത്ത പ്രായത്തിലും സുന്ദരിയായ അമ്മച്ചി നിഷ്കളങ്കനൊരുത്തന്‍റടുത്ത് പതിവു സോഫിസ്റ്റിക്കേറ്റഡ് ശൈലിയില്‍ പറഞ്ഞു. യൂ ലുക് ഫിറ്റ്.. യൂ മൈറ്റ് ബീ വോക്കിങ്ങ് ഫോര്‍ ലോങ്ങ്. മറുപടി. ഐ വോക്ക് ഇന്‍ മോണിങ്ങ്. ആന്‍ഡ് ഫിറ്റ് കംസ് മച്ച് ലേറ്റര്‍. ഒണ്‍ലി ഇന്‍ ഈവ്സ് മാ!! ..മാം ചിരി തുടങ്ങി. യൂ കുഡ് ഹാവ് ബീന്‍ മൈ ഗ്രാന്‍ഡ്സണ്‍, ഐ മൈറ്റ് നോട്ട് ബീ ദിസ് ബോര്‍ഡ്! കൃതാര്‍ത്ഥത അറിയിച്ചു.) ഇതിനൊക്കെ നിശബ്ദസാക്ഷിയായി സഹതാപത്തോടെ ഇടയ്ക്കൊക്കെ നോക്കുന്നുണ്ടായിരുന്നു. പാചകവിധികളെക്കുറിച്ച് രണ്ടു വാചകം കേള്‍ക്കുകയും ഫിറ്റു ചെയ്യുകയും ചെയ്യുന്നതായിരുന്നു. അതും പോയി!

ഇന്നും രാവിലെ പതിവു പോലെ കഥാപാത്രം ഗദയുമായി കാത്തു നില്‍ക്കുന്നു. ഞെട്ടി. വിധിയെ ശപിച്ചു. നിറഞ്ഞുതുളുമ്പി വിഭവസമൃദ്ധമായ മദ്യസമമായ മധ്യവയസ്കകളോ, കണിവെള്ളരിക്ക പോലുള്ള തരുണികളോ കാത്തു നിന്നിരുന്നെങ്കില്‍ ആനന്ദതുന്തുലിതനായി ഭാഗ്യലബ്ദിയിലാറാടാമായിരുന്നു. നീന്തിത്തുടിക്കാമായിരുന്നു. ഹതഭാഗ്യന്‍ എന്നു സ്വയം വിലയിരുത്തി. ഇത് കൊച്ചു വെളുപ്പാന്‍ കാലത്ത് കാവിലെ വെളിച്ചപ്പാടിനെ പോലെ വാളും പിടിച്ചു കൊണ്ടൊരു കുരിശ്! ..കൊല്ലെടാ.. കൊല്ല്!മനസ്സില്‍ അടിവരയിട്ടു നോട്ടെഴുതി. നിനക്കു കാടേ ഗതി! പിന്നെ ആശ്വസിച്ചു. ബ്ലോഗനു മാത്രമല്ല. യശപ്രാര്‍ത്ഥികളുടെയും സ്വയം പുലിയായി ആത്മരതിയില്‍ മുഴുകുന്നവരുടെയും പിടിയില്‍ പെടുന്ന എല്ലാവരുടെയും ഗതിയിതാണ്. എത്രയോ ഹതഭാഗ്യര്‍ അവരുടെ വധത്തില്‍ ശാന്തിയില്ലാതെ ഉഴലുന്നു!!!


Share/Save/Bookmark

നവംബർ 18, 2008

വൈരുധ്യാതിഷ്ടിത സാമ്പത്തികവ്യവസ്ഥയും കൊഞ്ചും

Buzz This

കഥ തുടങ്ങുന്നത് കൊ‍ഞ്ച് എന്നറിയപ്പെടുന്ന കായല്‍ ചെമ്മീന്‍ വംശത്തിലാണ്. ശാസ്ത്രീയ നാമം അറിയണമെങ്കില്‍ അനോണി ആന്‍റണി ശരണം. മുള്ളനെ കുറിച്ചൊരു പോസ്റ്റ് കഥാപാത്രം എഴുതിയിരുന്നു. ഗോള്‍ഡ് ഫിഷ് വളര്‍ത്തുന്നതിലുപരിയായി മീനുമായുള്ള ബന്ധം തിന്നുമെന്നതു മാത്രമാണ്. ആ ബന്ധം സ്ഥാപിക്കുന്നതിനായി പലപ്പോഴും മീന്‍ മാര്‍ക്കറ്റുകളും പറ്റിയാല്‍ കടല്‍തീരങ്ങളും സന്ദര്‍ശിക്കാറുണ്ട്. അത്തരമൊരു സന്ദര്‍ശനത്തിലാണ് ചെറിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ലോക്കല്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ചെമ്മീന്‍റെ വലുപ്പം ഗണ്യമായി കൂടുന്നു. കഷ്ടിച്ചൊരു വിരല്‍ നീളത്തില്‍ കിട്ടിയിരുന്നവ കൈയ്യോളം വലുപ്പത്തില്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. പൂര്‍വ്വ ജന്മത്തില്‍ പാപം ചെയ്ത ചെമ്മീനായിരിക്കും. ഏതെങ്കിലും പടി‍ഞ്ഞാറന്‍ രാജ്യത്ത് മദാമ്മിണി ഏപ്രണും കെട്ടി ഓവനില്‍ പാചകം ചെയ്ത് ചുണ്ടനങ്ങാതെയും ശബ്ദമുണ്ടാക്കാതെയും കു‍ഞ്ഞുകുട്ടി പരാധീന സഹിതം തിന്നാന്‍ വിധിക്കപ്പെട്ടവനാണ്, ലോക്കല്‍ മാര്‍ക്കറ്റില്‍ ഗതികെട്ടു കിടക്കുന്നത്. സാധാരണ ഗതിയില്‍ മെനു കാര്‍ഡിലെ വില കാണുമ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം പോകുകയാണെങ്കില്‍ വിയര്‍ക്കുകയും മറിച്ചാണെങ്കില്‍ ആനന്ദ ലബ്ദിയിലാറാടുകയും ചെയ്യുന്ന നക്ഷത്ര താരാങ്കിതമായ ഭോജനശാലകളില്‍ മാത്രമേ കഥാപാത്രത്തെ കണ്ടിട്ടുള്ളൂ. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന്‍റെ വശങ്ങളിലും ആലപ്പുഴ ഹൈവേയിലും കയറ്റുമതിക്കാരന്‍ വാങ്ങുന്ന സമയത്തിനു ശേഷം പിടിച്ചതോ അല്ലെങ്കില്‍ കയറ്റുമതിക്കാരന്‍റെ ഗുണമേന്മാ മാനദണ്ഡം പാലിക്കാത്തതോ ആയ അധകൃത കൊഞ്ചുകളെ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. അസുലഭ സന്ദര്‍ഭം പാഴാക്കാതെ മുഴുത്തതു തന്നെ നോക്കി വാങ്ങി ഈര്‍ക്കിലില്‍ കുത്തി പൊരിച്ച് തിന്നുമ്പോഴാണ് കാരണമാരാഞ്ഞേക്കാമെന്ന് തീരുമാനിച്ചത്. തിര‍‍‍ഞ്ഞു. തുമ്പും വാലും കൂട്ടിയോജിപ്പിച്ചപ്പോള്‍, ചേരും പടി ചേര്‍ത്തപ്പോള്‍ ലഭിച്ച ഉത്തരം രസകരം. വിദേശവിപണിയില്‍ ആഘോഷങ്ങളുടെ കാലം കഴി‍ഞ്ഞിരിക്കുന്നു. ഇനി ക്രിസ്തുമസ് വരണം. മുന്‍പുണ്ടായിരുന്ന ഇടക്കാല വിപണിക്ക് ആഗോള സാമ്പത്തിക മാന്ദ്യം കാരണം പര്‍ച്ചേസിങ്ങ് പവര്‍ എന്ന മസില്‍ പവര്‍ നഷ്ടപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രം 12 കോടി തൊഴില്‍രഹിതര്‍ പുതിയതായി അടിച്ചിറങ്ങിയതുകൊണ്ട് സായിപ്പ് കഞ്ഞിയുടെയും കാന്താരിയുടെയും വിദേശപതിപ്പിലേക്ക് സ്വയം ചുരുങ്ങി, മുറുക്കിയുടുക്കാന്‍ മുണ്ടില്ലാത്തതു കൊണ്ട് ബെല്‍റ്റിന്‍റെ ബക്കിള്‍ കയറ്റിയിടാനാരംഭിച്ചിരിക്കുന്നു. അവിടെയാണ് വൈരുധ്യാതിഷ്ടിത സാമ്പത്തിക ശാസ്ത്രം കടന്നു വരുന്നത്.

ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി. വ്യാവസായിക മാന്ദ്യം. കേരളത്തിലോ? വ്യവസായങ്ങള്‍ നാമമാത്രമായതു കൊണ്ടും അവയുടെ സ്വാധീനം തുച്ഛമായതു കൊണ്ടും വ്യവസായിക മാന്ദ്യം ശുഷ്കവും തുച്ഛവുമാണ്. കൊല്ലം ബെല്‍റ്റിലെ കശുവണ്ടി സംസ്കരണം, ആലപ്പുഴ ചേര്‍ത്തലഭാഗത്തെ കയര്‍, നീണ്ടകര, കൊച്ചി ഭാഗത്തെ മത്സ്യബന്ധനം, മുള്ളുമ്പോള്‍ മതിലേല്‍ തെറിച്ച അവശിഷ്ടം പോലെ അവിടിവിടെ കയറ്റുമതി വിപണിക്കായുള്ള സുഗന്ധവ്യഞ്ജന സംസ്കരണം. തൃശൂര്‍ഭാഗത്തെ സ്വര്‍ണ്ണപ്പണി, ഇത്രയുമൊക്കെയാണ് പ്രധാന വ്യാവസായിക മേഖലകള്‍. റബര്‍, ഏലം, കുരുമുളക്, നാളികേരം, നെല്‍കൃഷി തുടങ്ങിയ കാര്‍ഷിക മേഖലകളും. അപവാദവ്യവസായവും പരദൂഷണവും സാമ്പത്തിക പ്രസക്തിയില്ലാത്തവയായതു കൊണ്ട് സംസ്ഥാനമുടനീളം മാന്ദ്യത്തിനു സാധ്യതയേതുമില്ല. കേരളം പൊതുവെ ബജറ്റ് ടൂറിസ്റ്റുകളുടെ പ്രിയസങ്കേതമായതിനാല്‍ ടൂറിസം മേഖലയിലും മാന്ദ്യം ബാധിക്കാനുള്ള സാധ്യത വ്യതിയാന വിധേയമാണ്. ആഗോള വ്യാപകമായ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ പോലും കേരളത്തെ ബാധിക്കാത്ത വിധം ഒരു വ്യവസായിക തരിശുനിലമൊരുക്കിയതിന്‍റെ ക്രഡിറ്റ് മാറിമാറി ഭരിച്ചവര്‍ക്കു തന്നെയാണ്. ഗള്‍ഫിനെ ഉപജീവിക്കുന്ന സമ്പദ് വ്യവസ്ഥയായതുകൊണ്ട് ഉയര്‍ന്ന വിനിമയ നിരക്കുകളുടെ ഗുണഫലം. അധികമായി കോടികള്‍ പമ്പു ചെയ്യപ്പെടുന്നു. കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന കമ്പിയുടെ വിലയും കുറഞ്ഞെന്നു കേള്‍ക്കുന്നു.

എണ്ണസാമ്രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധി ഗണ്യമായി ഗ്രസിക്കാത്തിടത്തോളം കാലം കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ വൈരുധ്യാതിഷ്ടിതമായി തുടരും. വിനിമയ നിരക്കിലെ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ കേരളീയ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണത്തിന്‍റെ ഒഴുക്കു കൂട്ടുന്നു. വൈയക്തികമായ ഗുണഫലങ്ങള്‍ക്കുപരിയായ എന്തെങ്കിലും ഗുണം അതുകൊണ്ടു സംഭവിക്കുന്ന പാരമ്പര്യം നമുക്കില്ലാത്തതു കൊണ്ട് ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഈ ഇടവേളയില്‍ നമുക്ക് കൊഞ്ചു തിന്നാം. കണവയും ടൂണയും തിന്നാം. നാട്ടിലെ തനതു രുചികള്‍ അപൂവ്വമായെങ്കിലും അനുഭവിക്കാം.


Share/Save/Bookmark

നവംബർ 16, 2008

ചിതറിയ യാത്രാചിത്രങ്ങള്‍!

Buzz This

ദില്ലി ചലോ എന്നു പറഞ്ഞതു സുഭാഷ് ചന്ദ്രബോസാണെന്നു തോന്നുന്നു. പ്രവാസവാസത്തിലെ പടയൊരുക്കത്തിന്‍റെ സ്ലോഗന്‍ അല്ലെങ്കില്‍ മൊറേല്‍ ബൂസ്റ്റര്‍. പക്ഷെ ഡല്‍ഹി ചലോയുടെ ആവിഷ്കര്‍ത്താവ് ബോസാണെന്നു തോന്നുന്നില്ല. ഹാരപ്പന്‍ കുടിയേറ്റങ്ങള്‍, കാബൂള്‍ വഴിയുള്ള ആക്രമണങ്ങള്‍, മംഗോളിയന്‍ ആക്രമണങ്ങള്‍, അലക്സാണ്ടര്‍, ആനയെ കണ്ടു പേടിച്ച് പടയില്‍ തോറ്റവരും ആന പട തോല്‍പ്പിച്ചവരും. ജല്‍ഹിയിലേക്ക് ചലിച്ചവരേറെയാണ്. ഡല്‍ഹിയുടെ ഗ്രഹനിലയുടെ ആരുഡം എന്നും അധികാരം തന്നെയായിരുന്നു.

ട്രെയിനിലിരുന്ന് ചരിത്രം ചിന്തിക്കാമെന്നും ഉത്ബുദ്ധനും ധന്യനുമാകാമെന്നും കരുതിയാലും സാഹചര്യം ഇടപെടുന്നു. ഉപദ്രവിക്കുന്നു. സര്‍ക്കാര്‍ കണക്കില്‍ ‍‍‍ഡല്‍ഹിക്കു പോകുന്ന കുറെ ഉദ്യോഗമണ്ഡൂകങ്ങള്‍. അവര്‍ക്ക് കൂട്ടായി അത്യാവശ്യം വാരികയൊക്കെ വായിച്ച് സമകാലിക പ്രശ്നങ്ങള്‍ രാഗവിസ്താരം ചെയ്യുന്ന ഒരമ്മച്ചി. കല്യാണി പ്രായം കഴിഞ്ഞവര്‍. ശബ്ദഘോഷം, വായ്ത്താരി. കഴിഞ്ഞ കണ്ടുമൂന്നാഴ്ചകളിലെ ആനുകാലിക സംഭവങ്ങളെ വധിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ കണക്കില്‍ പെടുന്നവരെയാണ് സഹിക്കാന്‍ പാടില്ലാത്തത്. വീരചരിത്രങ്ങള്‍. ഒതുക്കത്തില്‍ വായിക്കാന്‍ കൊണ്ടു വന്ന രണ്ടു പുസ്തകങ്ങള്‍ പെട്ടിയില്‍ തന്നെ സമാധി ചെയ്യുന്നു. ഇങ്ങനെ ഒരു പ്രതിസന്ധി മുന്നില്‍ കണ്ടിരുന്നുവെങ്കില്‍ സന്ധ്യാസമയത്ത് തിരിവെക്കാന്‍ എന്തെങ്കിലും കരുതുമായിരുന്നു. കിം ഫലം? പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്നോര്‍ത്തപ്പോഴാണ് അടുത്ത വചനം ഓര്‍മ്മ വന്നത്. അഭ്യാസി ആനയെ എടുക്കും. എവിടുന്ന്? എങ്ങനെ? സ്ഥിരം യാത്രികരായ കിളവന്‍മാരെ ഫോണില്‍ വിളിച്ചു. സിമ്പിള്‍ മൈ ഡിയര്‍ വാട്സണ്‍. ഇറ്റാര്‍സി, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തുമ്പോള്‍ കോച്ച് അറ്റന്‍റന്‍റുമാരോട് കാര്യം അവതരിപ്പിക്കുക. സാധനം വന്നെത്തും. വാതിലില്‍ മുട്ടിവിളിക്കും. അവനെ വിളിച്ചു. ആംഗ്യത്തിലും അക്ഷരത്തിലുമായി കാര്യം പറഞ്ഞു. തേനീച്ചയോ കുഴലൂത്തുകാരനോ സംഘടിപ്പിക്കാന്‍ കൈക്കൂലി കൊടുത്തു. പഴയ ഹിന്ദി സിനിമയിലെ വില്ലനെ പോലെ സര്‍ക്കാര്‍ മണ്ഡൂകങ്ങളെ നോക്കി ചിരിച്ചു. സര്‍വ്വജ്ഞാനികളെ, മനുഷ്യന്‍റെ സ്വസ്ഥത കെടുത്താന്‍ ഒച്ച വെച്ചു കൊണ്ടിരിക്കുന്ന കൂപമണ്ഡൂകങ്ങളെ... തിരിവരട്ടെ.. ഒന്നിനു പുറകിനൊന്നായി തൊടുത്ത് പുറംലോകവുമായുള്ള ബന്ധം വിശ്ചേദിച്ചു നിദ്ര പ്രാപിക്കുന്നതാകുന്നു. നീയൊക്കെ മനസ്സില്‍ കണ്ടത് വടീം കുത്തിപ്പിരിയത്തേ ഒള്ളൂ!



സംഭവം വരട്ടെ, വരുന്നതു വരെ അല്‍പ്പനേരം കീബോര്‍ഡില്‍ ചിന്തിച്ചേക്കാം. ഇന്ത്യന്‍ റെയില്‍വേ ഒരു സംഭവങ്ങളു തന്നണ്ണോ.. രാവിലെ കാലദേശഭേദമന്യേ പാളത്തിന്‍റെ ഇരുവശങ്ങളിലും സുന്ദരദൃശ്യങ്ങള്‍. പുരോഗമനമുണ്ട്. വെള്ളക്കുപ്പി എന്നൊരു സാധനം പുതിയതായി രംഗപ്രവേശം ചെയ്തിരിക്കുന്നു. പ്രദര്‍ശന മത്സരം നടത്തുന്നവര്‍ക്ക് അന്നും ഇന്നും സഭാകമ്പമില്ലെന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മനുഷ്യ മനസ്സ് ഒരു വല്ലാത്ത സാധനം തന്നെ. മൂടിപൊതിഞ്ഞിരിക്കുമ്പോള്‍ പ്രകോപിപ്പിക്കുന്ന വസ്തുക്കള്‍ തന്നെയാണ് പൊതുപ്രദര്‍ശനത്തിനു വെക്കുമ്പോള്‍ വെറുപ്പുളവാക്കുന്നത്. ഫലമെന്തായാലും പാഠം ഒന്ന്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അതിരാവിലെ പുറത്തേക്ക് നോക്കരുത്. ആസേതുഹിമാചലം ഇന്ത്യന്‍ റെയില്‍വേ ഒരു തുറന്ന കക്കൂസാണ്.



മുന്‍പോസ്റ്റില്‍ പറഞ്ഞ സാധനം ഇന്ത്യന്‍ ഗ്രാമങ്ങളെ കീഴടക്കിയിരിക്കുന്നു. പാന്‍റ് എന്ന കളസ്സം. പാളത്താറുടുത്ത രൂപങ്ങളെ പഴയതു പോലെ വഴിയരികില്‍ കാണാനില്ല. പാന്‍റ് വസ്ത്രാധിനിവേശം നടത്തിയിരിക്കുന്നു. കാളവണ്ടി ഓടിക്കുന്നവനും പിച്ചയെടുക്കുന്നവനും, കാട്ടില്‍ കല്ലിനു കാറ്റുപിടിച്ച പോലെ മസിലുപിടിച്ചു നില്‍ക്കുന്നവനുമെല്ലാം പാന്‍റന്‍മാര്‍ തന്നെ!



കാറ്റു വന്നു കള്ളനെ പോലെ എന്ന പാട്ടു പോലെ കള്ളു വന്നു. പുലിയെന്നു തെറ്റിദ്ധരിച്ചതിനാലായിരിക്കണം അറ്റന്‍റന്‍റ് ഗാരു മറ്റൊരു കൂപ്പെ തുറന്നു തന്നു. റെയില്‍വേയുടെ മുദ്ര കുത്തിയ ഗ്ലാസ്സും, കുപ്പ തട്ടാന്‍ സൌകര്യങ്ങളും. വിശാലമായി മലര്‍ന്നു കിടന്നു വിശാലമായി ചിന്തിച്ചു. വാചകവധം നടത്തിക്കൊണ്ടിരിക്കുന്നവന്‍മാരോടുള്ള പ്രതികാരം കത്തി നിന്നതു കാരണമാകണം, സംഭവം പെട്ടന്നു തീര്‍ന്നു. ആറടി മൂന്നടി വീതിയുള്ള ചതുരത്തിലേക്ക് തിരികെ. ബാക്ക് ടു സ്ക്വയര്‍ 24. ഉറങ്ങുന്നതിനു മുന്‍പ് പതിവു പോലെ ടോം ആന്‍റ് ജെറി കാണാനുള്ള സൌകര്യമില്ലാത്തതു കൊണ്ട് ഗസല്‍ കേട്ടുറങ്ങി. കള്ളിന്‍റെ കെട്ടു വിട്ടതിനു ശേഷം നേരം പുലരുന്നതിനു മുന്‍പ് രാജധാനിയെത്തി. സന്തോഷം. വധശ്രമത്തേക്കാള്‍ ഘോരമാണ് വാചകവധശ്രമം. സ്മശ്രുക്കള്‍. ഇവനെയൊക്കെ ഒരു മാസം മലയാളം സീരിയല്‍ കാണാന്‍ വിധിക്കണം. രക്ഷ പെട്ടു പുറത്തു വന്നപ്പോള്‍ മുഴുനീളത്തില്‍ സഹോദരന്‍ കാത്തു നില്‍ക്കുന്നു.

മെട്രോ റെയിലെന്ന സാധനത്തില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെയും ചെക്കിന്‍. സന്തോഷം രാജ്യം പുരോഗമിക്കുന്നു. അധികം താമസിക്കാതെ സ്വന്തം വീട്ടില്‍ കയറാനും ചെക്കിന്‍ വേണ്ടി വന്നേക്കാം. ട്രെയിനില്‍ കയറിയപ്പോള്‍ മറ്റൊരു ട്രെയിനിന്‍റെ - ഗുഡ്സുകളുടെ അല്ലെങ്കില്‍ അതിന്‍റെ മലയാള പരിഭാഷകളുടെ പൂരം. മുന്‍പ് പോയപ്പോഴെല്ലാം തോന്നിയത് വീണ്ടും ക്ലീഷേയായി ചിന്തിച്ചു. നാട്ടില്‍ സൌന്ദര്യധാമങ്ങളെന്നു മേനി നടിച്ചു നടക്കുന്ന കശ്മലകളെയെല്ലാം ടിക്കറ്റു സ്പോണ്‍സര്‍ ചെയ്തേലും പഞ്ചാബികളെയും കാശ്മീരികളെയും കാണിക്കണം. തമിഴന്‍ പറയുന്നതു പോലെ പേച്ചും മൂച്ചും പോയി അവരെല്ലാം സമാധിയാകും. അങ്ങനെ സംഭവിക്കാത്തതു കൊണ്ട് മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന കഥ. അചരക്കുകളുടെ ഗ്രഹനില പൂര്‍വ്വാധികം ശക്തമായി തുടരുന്നു. തിരുവാതിരക്കളിയെന്ന അല്‍പ്പസെക്സിയായ സംഭവത്തെക്കാള്‍ സെക്സിയായ മുജ്റ ഡാന്‍സെങ്കിലും കോമരങ്ങള്‍ കണ്ടിരുന്നെങ്കില്‍!! വടക്കേ ഇന്ത്യക്കാരനു സന്തോഷം വന്നാല്‍ അവന്‍ പാട്ടുപാടും, ഡാന്‍സ് ചെയ്യും. മലയാളിക്കു സന്തോഷം വന്നാല്‍ അതു കണ്ടാരെങ്കിലും കണ്ണുവെക്കുമോന്നു ഭയന്ന് കൂട്ടില്‍ കയറി ഒളിക്കും.

ഓണ്‍ ദ വേ. പഴയ ചക്രവര്‍ത്തിമാരെല്ലാം അവഗണനയുടെ ശവകുടീരങ്ങളില്‍ നിത്യനിദ്ര കൊള്ളുന്നു. തിലകം ചാര്‍ത്തിയും ചീകിയുമഴകായി പല നാള്‍ പോറ്റിയ പുണ്യശിരസ്സുകള്‍. ശവകുടീരമാണെങ്കിലും കല്ലറയാണെങ്കിലും ആറടി മണ്ണ് മാത്രം സ്വന്തം. പണ്ഡിതനും പാമരനും കുചേലനും എല്ലാവര്‍ക്കും ഒരു ട്രയിന്‍ബര്‍ത്തിന്‍റെ അളവുകളില്‍ അന്ത്യോഖ്യ അല്ലെങ്കില്‍ അന്ത്യവിശ്രമം.

വീട്ടില്‍ ചെന്നപ്പോള്‍ പുണ്യപുരാതന പ്രസ്താനം മാതാവ്! കഥകളതിസാഗരം. കേട്ടുതുടങ്ങി. അല്‍പ്പസമയത്തിനു ശേഷം നാലഞ്ചു ദിവസം ചെവി ദാനം ചെയ്തിരിക്കുന്നു എന്നു പ്രഖ്യാപിച്ചു ജാമ്യമെടുത്തു. അമ്മമാരുടെ സ്നേഹത്തിനു ആധിയുടെ വേവലാതിയുടെ ആകാംക്ഷയുടെ രൂപമാണ്. ആ സ്നേഹത്തിനു മുന്‍പില്‍ മറ്റെന്തും അപ്രസക്തം. ബ്ലോഗു പോലും.!




--------------
അശരീരി. യാത്രതുടങ്ങിയപ്പോഴെഴുതിയത്. യാത്രതീര്‍ന്നിട്ടും ഡ്രാഫ്റ്റില്‍ കിടക്കുന്നു. എന്നാല്‍ പിന്നെ പോസ്റ്റിലും കിടക്കട്ടെ!


Share/Save/Bookmark

നവംബർ 08, 2008

വസ്ത്രക്കെട്ടുകളുടെ ഭാരവും മാറുന്ന പൌരുഷവും.

Buzz This

നൂറ്റാണ്ടു മുന്‍പ് മലയാളി ധരിച്ചിരുന്നത് ഒറ്റ മുണ്ടുകളും ഇരട്ട മുണ്ടുകളുമായിരുന്നു. ഉടുക്കാനും ഉരിയാനും സുഖം. വായു സഞ്ചാരം അധികവും. ഭക്ഷണം പോലെ ഓരോ ദേശത്തെയും പരമ്പരാഗത വസ്ത്രങ്ങളും കാലാവസ്ഥാനുസൃതമായിരുന്നു. വിവാദങ്ങളുമുണ്ടായിരുന്നു. മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതേ ഒരു വിവാദത്തിനു ശേഷമായിരുന്നു. അതിനു മുന്‍പ് ഗുരുബഷീറിന്‍റെ കഥ പോലെയായിരുന്നു സംഭവം. മാറിടങ്ങള്‍ സ്ത്രീപുരുഷഭേദമില്ലാതെ അനാവൃതമായിരുന്നു.


ശരീരത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ആരോഗ്യകരമായി വസ്ത്രം ധരിച്ച് ജീവിച്ച മലയാളിയുടെ മുന്നിലാണ് സായിപ്പ് കപ്പലിറങ്ങുന്നത്. പാവം സായു തണുപ്പില്‍ ജനിച്ചു വളര്‍ന്നവനായതു കൊണ്ട് തണുപ്പുകാലത്ത് വസ്ത്രധാരാളിത്തവും ചൂടുകാലത്ത് വസ്ത്രശോഷിപ്പും പ്രകടമാക്കിയവനായിരുന്നു. സ്വന്തം ദേശത്തിനു പുറത്തു പോകുമ്പോള്‍ വസ്ത്രമില്ലായ്മ കാരണം എതിര്‍പ്പുകള്‍ ചോദിച്ചു വാങ്ങരുതെന്ന് നിര്‍ബന്ധമുള്ളവനും. ഫലം സായു കപ്പലിറങ്ങിയത് കാല്‍സരായിയും കളസവും കുപ്പായവും ധരിച്ചായിരുന്നു. വടക്കേ ഇന്ത്യയിലെ ചൂടും തണുപ്പും കലര്‍ന്ന ദേശങ്ങളില്‍ നിന്നും ദേശഗമനത്തിനിറങ്ങിയവരുടെ കഥയും അതു തന്നെ. അവരും പൊതിഞ്ഞുമൂടിയാണ് പ്രത്യക്ഷപ്പെട്ടത്. വരണ്ട കാറ്റില്‍ നിന്നും തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും രക്ഷപെടാന്‍ സ്ത്രീപുരുഷ ഭേദമില്ലാതെ ശരീരം പരമാവധി പൊതിയുന്ന വസ്ത്രങ്ങള്‍.


സായിപ്പും ഗോസായിയും നാടിറങ്ങിയതോടെ മലയാളിയുടെ സ്വത്വത്തിന്‍റെ മറ്റൊരു സവിശേഷതയായ അനുകരണഭ്രമം ഉയര്‍ത്തെഴുന്നേറ്റു. ഇല്ലിക്കുന്നന്‍ കസവും പുളിയിലക്കര നേര്യതും ഉടുക്കുന്നനേക്കാള്‍ യോഗ്യത കളസം ധരിക്കുന്നവനും കുപ്പായമിടുന്നവനുമായി. മുണ്ടും മേല്‍മുണ്ടും എന്ന യൂണിസെക്സ് ദ്വന്ദവും അല്ലെങ്കില്‍ മുണ്ടും നേര്യതുമെന്ന കുലീനത്വവും അണിഞ്ഞിരുന്നവര്‍ കളസം ധരിക്കുന്നവനും കുപ്പായമിടുന്നവനും പിറകെ പോയി. സാരി പോലും ഒരു വടക്കേ ഇന്ത്യന്‍ ഇറക്കു മതിയായിരുന്നു. ബ്ലോഗ്പ്രജകളുടെ തൊട്ടു മുന്‍പുള്ള തലമുറകള്‍ക്ക് കളസവും സാരിയും പരിചിതമായിരുന്നെങ്കിലും അതിനു മുന്‍പുള്ള തലമുറയില്‍ ദേശാന്തര സഞ്ചാരം നടത്തിയവരും അന്നത്തെ സങ്കല്‍പ്പത്തില്‍ അള്‍ട്രാമോഡേണായിരുന്നവരും മാത്രമാണ് കളസവും കുപ്പായവും സാരിയുമുപയോഗിച്ചിരുന്നത്. ആദ്യമായി ദേശാന്തരം നടത്തിയവരില്‍ പട്ടാളക്കാരും ഉന്നതവിദ്യാഭ്യാസത്തിനായി പുറം ലോകത്ത് പോയവരും ഉള്‍പ്പെടുന്നു. മുന്‍പേ ഗമിച്ചീടിന ഗോവുകളും അവരുടെ കാന്തന്‍മാരും. അവരിലൂടെയാണ് വസ്ത്രപരിഷ്കാരം എന്ന പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്.


ആ പരിഷ്കാരം ഇന്നെത്തി നില്‍ക്കുന്നതെവിടെയാണ്? പുരുഷ വസ്ത്രമെടുക്കാം. ഒരു പ്രൊഫഷണല്‍ ധരിക്കുന്ന വസ്ത്രം സാധാരണ ഗതിയില്‍ എന്താണ്? ഷര്‍ട്ടിന്‍റെ കാര്യമെടുക്കാം. തണുപ്പിനെ ചെറുക്കാന്‍ ഇറ്റാലിയന്‍ ഫിറ്റ് എന്ന വസ്ത്രവിതാനത്തിന്‍റെ ഭാഗമായ കോളര്‍. നെഞ്ചിന്‍റെ കാതലായ ഭാഗത്ത് തണുപ്പടിക്കാതിരിക്കാനുള്ള ടൈ. കാല്‍പ്പാദം വരെ നീളമുള്ള ട്രൌസര്‍. കാലിനു തണുപ്പടിക്കുന്നതിനെ ചെറുക്കാന്‍ സോക്സും ഷൂവും. ശരീരത്തിന്‍റെ ഉപരിഭാഗം മൊത്തത്തില്‍ തണുപ്പില്‍ നിന്നും ചെറുക്കാന്‍ കോട്ട് അല്ലെങ്കില്‍ ഓവര്‍കോട്ട്. ഈ വസ്ത്രങ്ങള്‍ ശരീരത്തിനു നല്‍കുന്ന ചൂടിനെ ഊഷ്മളമായ അനുഭവമാക്കാന്‍ സോക്സ് അടക്കം പരുത്തികൊണ്ടുള്ള അടിവസ്ത്രങ്ങള്‍. തണുപ്പിന്‍റെ അളവു കൂടുന്നതിനനുസരിച്ച് മാറുന്ന തുണിത്തരം.


ഇതു ധരിക്കുന്ന മലയാളിയോ? തണുപ്പിച്ച് ഇരിക്കാനും സംസാരിക്കാനും ഭാഗ്യം ലഭിക്കാത്തവനാണെങ്കില്‍ ചൂടില്‍ വെന്തുരുകുന്നു. ടൈയുടെ കെട്ട് അവന്‍റെ കൊങ്ങയ്ക്കു പിടിക്കുന്നു. പിടലി വേദനയും അധിക ശരീരതാപം കാരണമുണ്ടാകുന്ന മറ്റസുഖങ്ങളും അവനു വീതമായി ലഭിക്കുന്നു. കാലില്‍ വലിച്ചു കയറ്റുന്ന സോക്സിന്‍റെ ചൂട് നാഡികള്‍ അവസാനിക്കുന്ന ഭാഗമായതു കൊണ്ട് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കാലില്‍ വെള്ളമൊഴിക്കുമ്പോള്‍ കണ്ണും തലയും തണുക്കുന്നതിന്‍റെ വിപരീതഗുണം.


അല്‍പ്പമെങ്കിലും ഹിതകരമായ കാര്യം കാലവസ്ഥയ്ക്കനുസൃതമല്ലാത്ത വസ്ത്രം ആവശ്യമായ സ്ഥലങ്ങളെല്ലാം അതിവേഗം ശീതികരിക്കപ്പെടുന്നുവെന്നതാണ്. ഹ്യൂമിഡിറ്റിയുടെ അംശമധികമില്ലാതെ താപനില ഇരുപതിനു മുകളിലും ഇരുപത്തിനാലിനു താഴെയും ഈ വസ്ത്രം വലിയ ദോഷം ചെയ്യുന്നില്ല. എന്നാലും ഒരുക്കങ്ങളും യാത്രകളും അതിന്‍റെ പിഴ ഈടാക്കുന്നു. രസകരമായ മറ്റൊന്ന് ഓഫീസ് ചിലവിലോ മറ്റാരുടെയെങ്കിലും ചിലവിലോ അല്ലെങ്കില്‍ ഉടുത്തിരിക്കുന്ന വസ്ത്രത്തിനുസരിച്ച് അന്തരീഷം സജ്ജമാക്കാനോ ശരീരം തണുപ്പിക്കാനോ അധികമാരും സജ്ജരല്ലെന്നതാണ്. എന്നിരുന്നാലും വസ്ത്രഭ്രമവും പ്രതിലോമ ജീവിതരീതിയും തുടര്‍ന്നു പോകുന്നു.


മറ്റൊരു വശം കൂടിയുണ്ട്. ജോലി ചെയ്തു ദൃഢമായ ശരീരത്തോടെ ഒരു മുണ്ടു മാത്രമുടുത്ത് നെഞ്ചും വിരിച്ചു നടന്നു പോയിരുന്ന മലയാളി പുരുഷന്‍മാര്‍ അന്യം നിന്നു തുടങ്ങിയിരിക്കുന്നു. വയറില്‍ മാത്രമല്ലാതെ കൈയ്യിലും നെഞ്ചത്തും ചലിക്കുമ്പോള്‍ ത്രസിക്കുന്ന വടിവൊത്ത പേശികളുള്ളവര്‍. പകരം വന്നതോ ഹെല്‍ത്ത് സപ്ലിമെന്‍റും കുപ്പിഭക്ഷണവും കഴിക്കുന്ന ബ്രോയിലര്‍ മസില്‍കുഞ്ഞുങ്ങള്‍. സസ്റ്റെയിനബിള്‍ അല്ലാത്ത താല്‍ക്കാലിക പ്രതിഭാസങ്ങള്‍. അവന് പഴങ്കഞ്ഞിയുടെയും പയറിന്‍റെയും മുളപ്പിച്ച മറ്റു ഭക്ഷണങ്ങളുടെയും പോഷകമൂല്യമറിയില്ല. രാവിലെ ബദാമും ആറോ ഏഴോ കോഴിമുട്ടയും മസില്‍ വളരാനുള്ള ഉത്തേജകങ്ങളും ചോക്ലേറ്റും മാത്രമാണ് പഥ്യം. രണ്ടെണ്ണമടിക്കുമ്പോള്‍ അവന്‍ കുഴയുന്നു. പൊരിച്ച ഒരു കോഴി അവനെ ഭയപ്പെടുത്തുന്നു. സ്വന്തം കോംപ്ലക്സ് മംഗ്ലീഷിലും ദുര്‍ബലമായ മനസ്സ് ഉപചാരമര്യാദകളിലും പൊതിയുന്നു. വസ്ത്രമേതായാലും അനുകരണത്തില്‍ ഭ്രമിക്കുന്ന മലയാളി പുരുഷന്‍ ഇനിയെന്നെങ്കിലും വിരിഞ്ഞ നെഞ്ച് പ്രദര്‍ശിപ്പിക്കുമോ?


Share/Save/Bookmark

നവംബർ 07, 2008

ഇടയ്ക്ക പ്രതിഷേധ സ്വരമുയര്‍ത്തുമ്പോള്‍

Buzz This

ലാല്‍ജോസിന്‍റെ ടിവി ഇന്‍റര്‍വ്യൂ വീണ്ടും കാണാനിടവന്നപ്പോഴാണ് മെലിഞ്ഞു നീണ്ടു താടി വെച്ച ഒരു രൂപം ഇടയ്ക്ക കൊട്ടിപാടുന്നത് കണ്ടത്. പൌരുഷമുള്ള സ്വരം ഇടയ്ക്കയുടെ താളത്തെ പ്രണയിക്കുന്നു. ശബ്ദത്തിന്‍റെയും താളത്തിന്‍റെയും രതി. പിണയല്‍. ആരോഹണം. അവരോഹണം. നിശബ്ദതയുടെ ശാന്തത. കഥാപാത്രം ഞെരളത്ത് ഹരിഗോവിന്ദന്‍. വിവാദപുരുഷന്‍. ഉത്തുംഗശൃംഘനിവാസികളുടെ സാഗരഗര്‍ജ്ജനത്തിലൊലിച്ചു പോകാത്ത സാധാരണക്കാരന്‍. വിനയത്തോടെ, എന്നാല്‍ വ്യക്തതയോടെ സംസാരിക്കുന്നു. അഭിമുഖത്തിന്‍റെ അവസാനം പറഞ്ഞ ഭരതവാക്യം.

എന്‍റെ കലയെ സഹായിക്കണം.

ആ വാചകത്തില്‍ നിന്നും തുടങ്ങുന്നു. യശ്ശപ്രാര്‍ത്ഥികളുടെ ലോകത്ത് പരാതികളും പരിഭവങ്ങളും ആവലാതികളും ആവശ്യങ്ങളും വ്യക്തിനിഷ്ടമായിരിക്കും. മറിച്ചൊരു കീഴ്വഴക്കം സാംസ്കാരിക മലയാളത്തിനു പരിചിതമല്ല തന്നെ. ആടയാഭരണങ്ങളും കൊടിതോരണങ്ങളുമേന്തിയവരാരും തന്നെ അത്തരം ഒരു ആവശ്യം ഉന്നയിച്ചതായി ഓര്‍മ്മയില്ല. അസാധാരണമായ ഈ ഒരാവശ്യം ലളിതമായി ഹൃദയത്തിന്‍റെ ഭാഷയില്‍ ഉന്നയിക്കുന്ന വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്താണ്? ഒരു ഇടയ്ക്കയുടെ പിതൃത്വം. അതിനു രണ്ടു വശങ്ങളുണ്ട്.

ഞെരളത്തിന്‍റെ ഇടയ്ക്കയുടെ സര്‍ഗ്ഗപാരമ്പര്യം അല്ലെങ്കില്‍ തുടര്‍ച്ച. വിവാദ കോമരങ്ങളാരും തന്നെ ഹരിഗോവിന്ദന്‍റെ ഇടയ്ക്കയുടെ നാദത്തില്‍ ഞെരളത്തിന്‍റെ സര്‍ഗ്ഗസാന്നിദ്ധ്യമില്ലെന്നു പറയുകയില്ല. ഹരിഗോവിന്ദന്‍ കലാകാരനല്ലെന്നും പറയില്ല. മഹാമേരുവായ വാദകന്‍റെ പാരമ്പര്യം ആ ഇടയ്ക്കത്താളത്തിനും, ശബ്ദവിന്യാസത്തിനുമുണ്ടെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഞെരളത്തിന്‍റെ താളജനിതകം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നുവെന്നതു യാഥാര്‍ത്ഥ്യമാണ്.

അവേശഷിക്കുന്നത് ഞെരളത്തുപയോഗിച്ചിരുന്ന ഇടയ്ക്കയാണ്. ഭൌതികവസ്തു. ഞെരളത്തിന്‍റെയോ മറ്റൊരനുഗ്രഹീത കലാകാരന്‍റെയോ വിരല്‍സ്പര്‍ശമേല്‍ക്കുമ്പോള്‍ മാത്രം മാന്ത്രിക സിദ്ധി കൈവരുന്ന ഒന്ന്. ഞെരളത്തിന്‍റ ഇടയ്ക്കയെ നിര്‍മ്മിതിയില്‍ വെല്ലുന്ന നിരവധി ഇടയ്ക്കകളുണ്ടായിരിക്കണം. സാമ്പത്തികസ്ത്രോതസ്സിന്‍റെ കോശവലുപ്പമനുസരിച്ച് വ്യത്യാസപ്പെടുന്ന ഒന്നാണ് നിര്‍മ്മിതിയിലെ പെര്‍ഫക്ഷനിസം. കുറതീര്‍ന്നതു കൊണ്ടു മാത്രം ഒരിടയ്ക്കയും മഹാനാദം പുറപ്പെടുവിക്കുന്നില്ല. സ്വര്‍ഗ്ഗീയനാദം പുറപ്പെടുവിക്കുന്നതിന് അനുഗ്രഹീതമായ കരാംഗുലികളും താളപ്പെരുക്കത്തിന്‍റെ കാണക്കയങ്ങളില്‍ മുങ്ങിത്തപ്പുന്ന മനസ്സും വേണം. ഞെരളത്തിന്‍റെ കാലശേഷം, ആ വിരല്‍പുണ്യം അസ്തമിച്ച ശേഷം, ആ ഇടയ്ക്കയും ദൈവികമായ ആ സാന്നിദ്ധ്യമില്ലാതെ വെറും ഭൌതികവസ്തു മാത്രമായിരിക്കുന്നു. ചേതന കൈമോശം വന്നു സ്മരണ മാത്രമായിത്തീര്‍ന്ന ആ ഭൌതിക വസ്തു എങ്ങനെയാണ് വിവാദത്തിലെത്തിയത്?

ഭൌതികവസ്തുവുമായി ബന്ധപ്പെട്ട വിവാദത്തിലേക്കു കടക്കുന്നതിനു മുന്‍പ് ചില ഭൌതിക യാഥാര്‍ത്ഥ്യങ്ങള്‍. ലൈവ്ഷോയില്‍ കൂവിത്തെളിഞ്ഞ ഏതെങ്കിലും ഒരു പൂവന്‍ കോഴിയോ പിടക്കോഴിയോ മൈക്കിനു മുന്‍പില്‍ ജനസമക്ഷം കൂവണമെങ്കില്‍ കുറഞ്ഞത് കുറച്ച് പതിനായിരങ്ങളെങ്കിലും ചിലവുണ്ട്. പരസ്യഗാനം എന്ന സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന ഗാനം കമ്പോസ് ചെയ്യുന്നതിന്‍റെ ഉയര്‍ന്ന നിരക്ക് കോടികളായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നും ഒരുസ്താദോ ഗോസ്വാമിയോ വന്നു പാടണമെങ്കില്‍ പ്രതിഫലം അഞ്ചക്കവും ആറക്കവും കടന്ന് ഏഴക്കത്തിലുമെത്താം. ഒരു സംഗീതജ്ഞനും മോശക്കാരനല്ല. ദൈവികവരദാനത്തിന്‍റെ അപൂര്‍വ്വത സ്വന്തമായുള്ളവര്‍. ജനിതക ഗോവണികളില്‍ നാദവും താളവും തിടമ്പേറ്റുന്നവര്‍. വടക്കേ ഇന്ത്യക്കാരന്‍ തിരുവനന്തപുരത്ത് വരുന്നത് ബിസ്സിനസ്സ് ക്ലാസ്സിലും താമസം ടാജിലുമാകുമ്പോള്‍, ഏറനാട്ടില്‍ നിന്നും വള്ളുവനാട്ടില്‍ നിന്നും ഇടയ്ക്കയും തൂക്കി തിരുവനന്തപുരത്തെത്തുന്നവന്‍ യാത്ര ചെയ്യുന്നത് ട്രാന്‍സ്പോര്‍ട്ട് ബസ്സിലും താമസം തുക്കടാ ഹോട്ടലിലുമാണ്. പ്രതിഫലം നാലക്കവും. കോളോണിയല്‍ അധമബോധത്തിന്‍റെ ഉത്തമദൃഷ്ടാന്തം. അതു മാത്രമല്ല. വിപണിയുടെ പ്രശ്നം കൂടെ അവശേഷിക്കുന്നു. കണ്ണു തുറക്കാത്ത ദൈവങ്ങള്‍ക്കു മുന്‍പില്‍ ഇടയ്ക്കയില്‍ നെഞ്ചിടിച്ചു പാടുന്നവന്‍റെ മുന്‍പില്‍ ശ്രീകോവിലിന്‍റെ വാതിലുകളല്ലാതെ വിപണിയുടെ വാതിലുകളൊന്നും തുറക്കപ്പെടുന്നില്ല. അവന്‍റെ പാട്ടിനു ഡിജിറ്റല്‍ രൂപമോ വിപണിയോ ഇല്ല. അവന് റോയല്‍റ്റി ഇനത്തില്‍ കോടികളോ വിദേശയാത്രകളോ തരമാകുന്നില്ല. കാലയവനിക ജീവിതത്തിനു മേല്‍ പതിക്കുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ കുറെ ആസ്വാദകരില്‍ കുറെ സ്മരണകള്‍ മാത്രം അവശേഷിപ്പിച്ച് ഒരു സംഗീത സപര്യ അസ്തമിക്കുന്നു. ഈ ആസ്വാദകരുടെ കാര്യമാണ് അതിശയം. സമ്പത്തിന്‍റെ പുതിയ നിര്‍വചനങ്ങളില്‍ ശുദ്ധകലകളോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലെ പുതിയ വരേണ്യ വര്‍ഗ്ഗത്തിന് പാരമ്പര്യകലകള്‍ അസ്പര്‍ശ്യമാണ്. അതുകൊണ്ടു തന്നെ തനതു കലകള്‍ക്ക് വിപണിയില്ല, ഉപാസകനും ആസ്വാദകനും വിലയും.

ഹരിഗോവിന്ദന്‍റെ ഇടയ്ക്ക വില്‍പ്പന സത്യത്തില്‍ എന്താണ്? ഏതു വില്‍പ്പനയും ആവശ്യങ്ങളാലധിഷ്ടിതമാണ്. പണമില്ലാത്തവന്‍ സ്ഥലം വില്‍ക്കുന്നു. കടം വാങ്ങുന്നു. ഒരു സാമ്പത്തിക പ്രക്രിയ. ഹരിഗോവിന്ദന്‍റെ ആവശ്യമെന്താണ്? മണ്‍മറഞ്ഞുപോയവരുടെ സംഗീതവും അവരോടൊപ്പം മണ്‍മറഞ്ഞുപോയിരിക്കുന്നു. സോപാന സംഗീതത്തില്‍ അവശേഷിക്കുന്ന മഹാമേരുക്കളും അസ്തമനത്തോടടുക്കുന്നു. പോയ്പ്പോയവരുടെ സംഗീതത്തിന്‍റെ തിരുശേഷിപ്പുകളില്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നതിനൊപ്പം അവശേഷിക്കുന്നവരുടെയെങ്കിലും സംഗീതം രേഖപ്പെടുത്തണമെന്ന ആഗ്രഹം. ഏതു ആഗ്രഹസാക്ഷാത്കാരവും സാമ്പത്തിക പ്രവര്‍ത്തനമാണ്. അതിനു പണം വേണം. ആയിരങ്ങള്‍ മാത്രം വരുമാനമുള്ള വ്യക്തിക്ക് ലക്ഷങ്ങള്‍ വേണ്ടി വരുമ്പോള്‍, തനിക്കു വില്‍ക്കാന്‍ സാധിക്കുന്നത് വില്‍ക്കാന്‍ ശ്രമിക്കുന്നു. അത്രമാത്രം. വില്‍പ്പന പത്തേക്കര്‍ സ്ഥലം വാങ്ങാനോ പഞ്ചനക്ഷത്ര സുഖങ്ങളിലാറാടാനോ അല്ല. മറിച്ച് തന്‍റെ കൂടെ ജീവശ്വാസമായ ഒരു കലയുടെ കലവറയുണ്ടാക്കുന്നതിനാണ്. സ്മരണകള്‍ സൂക്ഷിക്കുന്നതിനാണ്. വരും തലമുറയ്ക്കായി എന്തെങ്കിലും അവശേഷിപ്പിക്കുന്നതിനാണ്. കലയുടെ കാര്യം വിടുക. കൈമാറ്റം ചെയ്യപ്പെട്ട പിതൃസ്വത്ത് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം അനന്തരാവകാശിക്കില്ലേ? ഉണ്ടെന്നതാണ് വാസ്തവം. വൈകാരികമായി ആത്മബന്ധമുള്ള അമൂല്യമായ ഒന്ന് സ്വന്തം ജീവവായുവായ കലയുടെ ക്ഷേമത്തിനു വേണ്ടി ത്യജിക്കാന്‍ കാണിക്കുന്ന ആ മഹാമനസ്കത അംഗീകരിക്കുകല്ലേ വേണ്ടത്?

സാംസ്കാരികമായ തനിമയുള്ളവയുടെ പരിചരണം സര്‍ക്കാരിന്‍റെ കടമയാകണ്ടതല്ലേ? ചിത്രാഞ്ജലി സ്റ്റുഡിയോ അടക്കം ഹരിഗോവിന്ദനാവശ്യമായ സര്‍ക്കാരുടമസ്ഥതയിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ അര്‍ഹരും അനര്‍ഹരുമായ പലരും ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നില്ലേ? പിന്നെ ഒരു പാവം ഹരിഗോവിന്ദനു മാത്രമെന്താണ് അയിത്തം? സാംസ്കാരിക വകുപ്പില്‍ ഒരു റിക്വസ്റ്റും ഫയലില്‍ ഒരു പച്ച വരയും വീണാല്‍ തീരുന്നതല്ലേ ഈ ഇടയ്ക്ക വിവാദം? അഭിനന്ദനങ്ങള്‍ ഹരിഗോവിന്ദന്‍. ഉത്സവമേളങ്ങള്‍ക്കും ആഘോഷത്തിമര്‍പ്പുകള്‍ക്കുമിടയില്‍ തനതു കലകളോടുള്ള വിവേചനത്തിനെതിരായി ഇടയ്ക്കയുടെ ഒരു പ്രതിഷേധ സ്വരമുയര്‍ത്തിയതിന്.

വീണ്ടും ഹരിഗോവിന്ദന്‍റെ വാക്കുകള്‍. മറിച്ചൊന്നില്‍ പോസ്റ്റ് അവസാനിപ്പിക്കാന്‍ തോന്നുന്നില്ല.
എന്‍റെ കലയെ സഹായിക്കണം.


Share/Save/Bookmark

നവംബർ 06, 2008

തര്‍ക്കാതുരവും വിവാദഗ്രസ്തവുമായ സമൂഹം

Buzz This

നോബല്‍ വിഭൂഷിതനായ അമര്‍ത്യാസെന്നാണെന്നു തോന്നുന്നു തര്‍ക്കാതുരനായ ഭാരതീയന്‍ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരിക്കുന്നത്. തര്‍ക്കം, ന്യായം എന്നിവ ഭാരതീയ വ്യക്തിത്വത്തിന്‍റെ (അങ്ങനെ പറയാമോ എന്നറിയില്ല, ഇന്ത്യന്‍ സൈക്കിന്‍റെ എന്ന് യതിപ്രോക്ത ആംഗലേയം) ഘടനയുടെ അഭിവാജ്യ ഘടകമാണ്. യമനുമായുള്ള നചികേതസ്സിന്‍റെ സംവാദം ജീവിതത്തെയും മരണത്തെയും ചര്‍ച്ച ചെയ്യുന്നു. തേരാളിയും പോരാളിയും തമ്മിലുള്ള സംഭാഷണം ഭഗവദ് ഗീതയായി. ബൈബിളിലും ചര്‍ച്ചകളേറെയുണ്ട്. കഷ്ടരാത്രികള്‍ വീതമായി ലഭിച്ച ഇയ്യോബ് ദീനതയുടെ വൃത്താന്തം ചര്‍ച്ച ചെയ്യുന്നു. പുസ്തകങ്ങളെ ഉപജീവിച്ചുള്ള വിദ്യാഭ്യാസത്തെക്കാള്‍ ചര്‍ച്ചകളിലൂടെയുള്ള മനനമായിരുന്നു പൂര്‍വ്വികരുടെ രീതി. കല്‍പ്പങ്ങളും കാലങ്ങളും മാറിയപ്പോള്‍ സംവാദത്തിന്‍റെയും ചര്‍ച്ചകളുടെയും അറിവുമായുള്ള ബന്ധം നഷ്ടപ്പെട്ടു പോയിരിക്കുന്നു. പകരം ചര്‍ച്ചകള്‍ വാഗ്വാദങ്ങളായി, വാദവും പ്രതിവാദവും വിവാദമായി.

കേരളീയ മനസ്സ് വിവാദഗ്രസ്തമായി മാറി. സംവാദങ്ങള്‍ അന്യം നിന്നു. അറിവിനോടും അതു സ്വീകരിക്കുന്നതിനോടുമുള്ള ഗുണപരമായ മനോഭാവം അപ്രത്യക്ഷമാകുകയും ചര്‍ച്ചകള്‍ തന്‍റെ മുയലിനെ പിടിക്കാനും കൊമ്പ് നാലും തെളിയിക്കാനുമുളള യാത്രകളാകുകയും ചെയ്തു. ഇത് അറിവിന്‍റെ വിഭാഗീകരണത്തിനു വഴി തെളിച്ചു. ഇടതും വലതും ഹൈന്ദവവവും ദൈവശാസ്ത്രപരവും ഇസ്ലാമികവുമായ അറിവുകള്‍. വിശ്വാസിയുടെയും അവിശ്വാസിയുടെയും അറിവുകള്‍. മിതവാദിയുടെയും തീവ്രവാദിയുടെയും അറിവുകള്‍. ഓരോ വിഭാഗത്തിലും പിന്തുണയ്ക്കപ്പെടുന്ന അറിവുകളുടെ ശേഖരം. മുയലിന്‍റെ കൊമ്പിനെ നിര്‍വചിക്കാനുളള ജ്ഞാനാസക്തി. വിശ്വാസപ്രമാണത്തിനു വിരുദ്ധമായ അറിവുകളോടുള്ള ശത്രുതാ മനോഭാവം.

ചര്‍ച്ചകളുടെ തുടരന്‍ ശൃംഘലകളിലും വിവാദഘോഷയാത്രകളിലും വാദഘോഷങ്ങള്‍, അട്ടഹാസങ്ങള്‍, വെല്ലുവിളികള്‍. ശബ്ദഘോഷങ്ങള്‍ക്ക് തീവ്രവൈകാരികത. സംവാദത്തിന്‍റെ പാരമ്പര്യത്തിന്‍റെ അവശിഷ്ടമായി നിലനില്‍ക്കുന്നത് വാദവും പ്രതിവാദവും മാത്രമാണ്. തര്‍ക്കം എന്നതിന്‍റെ അര്‍ത്ഥതലം അഭിപ്രായവൈരുദ്ധ്യം എന്നതു മാത്രമായി അധപതിച്ചിരിക്കുന്നു. വാദങ്ങള്‍ക്ക് വേട്ടക്കാരന്‍റെ കില്ലിങ്ങ് ഇന്‍സ്റ്റിങ്ക്ട്. പ്രതിവാദങ്ങളും വ്യത്യസ്തമല്ല. അറിവു പങ്കുവെക്കുന്നതിലുപരിയായി സ്വയം തെളിയിക്കാനുള്ള ആസക്തി. ആത്മഭാഷണ പരത.

അമര്‍ത്യാസെന്‍ വിവക്ഷിക്കുന്ന തര്‍ക്കാതുരമായ സമൂഹമനസ്സിന്‍റെ ആധുനിക പരിപ്രേക്ഷ്യം ഇതാണ്. സ്വീകരണക്ഷമവും പരസ്പരവിനിമയോത്സുകവുമായ ഒരു സമൂഹമനസ്സ് നഷ്ടപ്പെട്ടതെവിടെയാണ്? അറിവിന്‍റെ കള്ളക്കമ്മട്ടങ്ങളുടെ ആവിര്‍ഭാവം അതിനു വഴി തെളിച്ചോ? പ്രകടനപരതയും വെര്‍ബല്‍ ഡയേറിയയും അന്തര്‍മുഖരായ ജ്ഞാനവൃദ്ധരെ അപ്രസക്തമാക്കുകയും വിസ്മൃതരാക്കുകയും ചെയ്തോ? ഗുരുസങ്കല്‍പ്പത്തിന്‍റെ മൂല്യശോഷണം ഇവിടെ പ്രസക്തമാണ്. ഗുരുക്കളെല്ലാം തന്നെ ലഘുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ചിരപുരാതന ടീച്ചിങ്ങ് നോട്ടുകള്‍ പാരമ്പര്യ സ്വത്തു പോലെ കൈമാറപ്പെടുന്നു. അറിവ് ചര്‍ച്ചകളിലൂടെയല്ലാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു. കലാലയങ്ങളില്‍ പോലും ചര്‍ച്ചയുടെയും സംഭാഷത്തിന്‍റെയും അന്തരീഷം അന്യം നിന്നു തുടങ്ങിയിരിക്കുന്നു. തത്തമ്മ പൂച്ച പൂച്ചയെന്ന പഠനം ഏകമുഖമായ അറിവിനു മാത്രം പ്രാമുഖ്യം നല്‍കുകയും മറ്റു സാധ്യതകളെ പൊതിഞ്ഞുവെക്കുകയും ചെയ്യുന്നു. സങ്കുചിതമനസ്ഥിതിയുടെ കിളിവാതിലുകള്‍ അറിവിന്‍റെ വാതായനങ്ങളൊന്നും തള്ളിത്തുറക്കുന്നില്ല. ചുവരുകള്‍ക്കിടയില്‍ തറഞ്ഞ മനസ്സുകളില്‍ ജ്ഞാനതൃഷ്ണയുടെ കൊടുങ്കാറ്റുകളൊന്നും വിശുന്നില്ല. ജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചം പരക്കുന്നുമില്ല. കലാലയങ്ങളിലെ അറിവിന്‍റെ ഈ ഏകക്ഷീയ സ്വഭാവമാണ് കാലാകാലങ്ങളില്‍ കലാലയങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നവരെ തര്‍ക്കാതുരരും വിവാദഗ്രസ്തരുമാക്കുന്നത്. ഗുരു ലഘുവായി മാറിയിരിക്കുമ്പോഴും പാടിപ്പതിഞ്ഞ് ലഘുക്കളെല്ലാം ഗുരുക്കളാകുന്നു. ലഘുക്കളായ ഗുരുക്കന്മാരും അവരുടെ ഉത്പന്നങ്ങളുമാണ് താര്‍ക്കിക മനസ്ഥിതിയെ തര്‍ക്കമനസ്ഥിതിയാക്കുന്നത്. താര്‍ക്കികന്‍മാര്‍ക്കു പകരം തര്‍ക്കങ്ങള്‍. സംവാദത്തിനു പകരം വാഗ്വാദങ്ങള്‍.

പൂര്‍ണ്ണമദ, പൂര്‍ണ്ണമിദം എന്ന പോലെ അത് തര്‍ക്കമാണ്. ഇത് തര്‍ക്കമാണ്. തര്‍ക്കത്തില്‍ നിന്നും തര്‍ക്കമുണ്ടാകുന്നു. തര്‍ക്കത്തില്‍ നിന്നും തര്‍ക്കം നീക്കം ചെയ്താലും തര്‍ക്കം തന്നെയവശേഷിക്കുന്നു. ജ്ഞാനികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ തര്‍ക്കം തൊഴിലാക്കിയവര്‍ മാത്രം അവശേഷിക്കുന്നു.


Share/Save/Bookmark

നവംബർ 05, 2008

പരസ്യം ചെയ്യപ്പെടുന്ന മനസ്സ്

Buzz This

ഗൃഹപരിസരങ്ങളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും പ്രാദേശിക ഒത്തു ചേരലുകളില്‍ നിന്നും വിപണി ജനപഥങ്ങള്‍ താണ്ടി വളര്‍ന്നതോടെയാണ് പരസ്യം രംഗപ്രവേശം ചെയ്യുന്നത്. അതിനു മുന്‍പ് പരസ്യത്തിന്‍റെ കേരള പരിപ്രേക്ഷ്യം എന്തായിരുന്നു? വേര്‍ഡ് ഓഫ് മൌത്ത് എന്ന് ആംഗലേയത്തിലും കര്‍ണ്ണാകര്‍ണ്ണാ എന്ന് പ്രാകൃതത്തിലും പറയുന്ന പരസ്യസങ്കേതം. അയല്‍വാസിയുടെ വീട്ടിലെ വാഴക്കുലയെക്കുറിച്ചും പാടത്തെ കൃഷിയെക്കുറിച്ചുമുള്ള അവബോധം. ഗ്രാമാന്തര ബന്ധങ്ങളിലൂടെയും വിവാഹത്തിലൂടെയും പ്രാദേശിക ഉത്സവങ്ങളിലൂടെയും പുറത്തും പരിമിതമായി അറിയപ്പെടുന്ന നാടന്‍ ഉത്പന്നങ്ങള്‍‍. ആശയവിനിമയത്തിനു മാര്‍ഗ്ഗങ്ങള്‍ പരിമിതമായിരുന്ന കാലത്തും പരസ്യമില്ലാതെ വിഭവങ്ങള്‍ തേടിപ്പിടിക്കുന്ന വണിക്കുകള്‍. ‍കടല്‍ കടന്നും സില്‍ക്ക് റൂട്ടുകളും മറ്റു വ്യാപാര മാര്‍ഗ്ഗളും കടന്ന് പോകുന്ന ദേശപ്പെരുമ. കേരളത്തിലെ കുരുമുളകും മരതകവും തേടിയുള്ള യാത്രയില്‍ വഴി തെറ്റിപ്പോയ ഒരുവന്‍ അമേരിക്ക എന്ന ഒരു ഭുഖണ്ഡം കണ്ടുപിടിക്കുന്നതിനു പോലും വഴിയൊരുക്കിയ പ്രശസ്തി. കുഞ്ഞുന്നാളില്‍ കണ്ട പരസ്യങ്ങളോര്‍മ്മയുണ്ട്. പോസ്റ്റ്മാന്‍ എന്ന എണ്ണ, ഡാല്‍ഡ, ടീനോപാല്‍, റീനോപാല്‍, ബോംബെ ഡയിങ്ങ്, ബിന്നി, കുട്ടിക്കൂറ, കോളിനോസ് (പുഞ്ചിരി), ലൈഫ്ബോയ്, സിന്തോള്‍, ഏതോ കുറെ കുടകള്‍. സിനിമാ നോട്ടീസുകള്‍. ...വെള്ളിത്തിരയില്‍ ഇതാ ഇന്നു മുതല്‍.. പത്രത്തിന്‍റെ ടൈറ്റിലിനു ഇരുവശവും രണ്ടു ബോക്സില്‍ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട പരസ്യങ്ങള്‍. പ്ലേറ്റിന്‍റെ ഗുണമേന്മ പോലെ പ്രകാശത്തിനു സൈക്ക‍ലിക് രൂപാന്തരം വന്നേക്കാം. പത്രപ്രവര്‍ത്തകനോ സ്കൂളിലെ മലയാളം മുന്‍ഷിയോ മംഗളഗീതം പോലെ പരസ്യമെഴുതുന്ന കാലത്തിനു ശേഷമിന്നു വരെ പരസ്യം എന്ന വിപണി മാറിയിരിക്കുന്നു. അക്ഷരത്തൊഴിലാളികളുടെ രംഗപ്രവേശത്തോടെ ഗുണഗണങ്ങള്‍ വിളിച്ചു പറയുന്നതിനു പകരം സ്വഭാവനിര്‍വചനത്തിലേക്കും വൈകാരികതയുടെ വിനിയോഗത്തിലേക്കും പരസ്യം ചുവടു മാറ്റിയിരിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടെന്ന പരസ്യവാചകം ഹൈദരാബാദിലിരുന്ന് എഴുതിയ കഥാപാത്രം കണ്ടത് കേരളത്തിലെ ദൃശ്യങ്ങള്‍ മാത്രമാണ്. മറിച്ചു നിരൂപിച്ചാലും പരസ്യമെഴുത്തുകാരന്‍ തന്‍റെ ഉത്പന്നം വില്‍ക്കുന്നതിനു മാത്രം പ്രതിബദ്ധനാണ്. പണം മുടക്കുന്നവന് അതിനൊത്ത മൂല്യം നല്‍കുകയെന്നതാണ് അവന്‍റെ തൊഴില്‍. അതിനായി അവന്‍ വാക്കുകള്‍ കൊണ്ട് പകിട കളിക്കുകയും വികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. തുടിക്കുന്ന പൌരുഷം വേണമെങ്കില്‍ നിങ്ങള്‍ ഒരു പ്രത്യേക തരം അടി വസ്ത്രം ഉപയോഗിക്കണം. രതി സഫലവും സംതൃപ്തവുമാകണമെങ്കില്‍ നിങ്ങള്‍ ഒരു പ്രത്യേക ഗര്‍ഭനിരോധന ഉറ തന്നെ ഉപയോഗിക്കണം. പോരായ്മകള്‍ നികത്താന്‍ അതിന്‍റെ വേരിയന്‍റുകളും. പൌരുഷത്തിന്‍റെ നിര്‍വചനം പരസ്യം ചെയ്യപ്പെടുന്ന ഉത്പന്നത്തിന്‍റെ ഷെല്‍ഫുകളില്‍ നിന്നുള്ള നീക്കത്തെ സ്വാധിനിക്കുന്ന വിധം മൂര്‍ത്ത രൂപമെടുക്കുന്നത് ഒരു ബോധപ്രക്രിയയല്ല. മറിച്ച് സന്ദേശങ്ങള്‍ നിങ്ങളുടെ സജീവമല്ലാത്ത മനസ്സിലാണ് സ്ഥാനം പിടിക്കുന്നത്. ആവശ്യക്കാരന്‍റെ മുന്‍പില്‍ ലഭ്യമായ ഒപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നത് ഈ അബോധ സന്ദേശങ്ങളാണ്. അബോധ സന്ദേശങ്ങള്‍ ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നതില്‍ വൈകാരികത ഒരു പങ്കു വഹിക്കുന്നു. ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളെ കാത്തിരിക്കുന്നത് അനിശ്ചിതത്വമാകുമ്പോള്‍ കുടുംബം എന്ന വൈകാരികത വിപണനം ചെയ്യപ്പെടുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങളുടെ തുടരന്‍ ശൃംഘലകളിലൊന്നിലേക്ക് ശ്രദ്ധ വഴിമാറുന്നതിന് വൈകാരികതയുടെ പ്രചോദനം ആവശ്യമാണ്. ഓര്‍മ്മകളുടെ വിനിയോഗവും. ഓള്‍ഡ് സ്പൈസ് ആഫ്റ്റര്‍ഷേവിന് അച്ഛന്‍റെ മണം എന്നു വിശ്വസിക്കുന്നതു കൊണ്ടു മാത്രം നിങ്ങള്‍ 150 രൂപയുടെ സാധനം വാങ്ങാന്‍ 200 രൂപ ചിലവിട്ട് വണ്ടിയോടിച്ചു പോയേക്കാം. എന്നാല്‍ ഓര്‍മ്മകള്‍ അതു മാത്രമായി പരിമിതപ്പെടുന്നില്ല. ഈ ഓര്‍മ്മകളുടെ അല്ലെങ്കില്‍ വൈകാരികയുടെ വിനിയോഗമാണ് പരസ്യത്തിന്‍റെ കാതല്‍. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും സന്ദേശങ്ങള്‍ നിങ്ങളെക്കാത്തിരിക്കുന്നു. പ്രകടമോ ഗോപ്യമോ ആയ സന്ദേശങ്ങള്‍. സുഹൃത്ത് സദസ്സില്‍ കേട്ട ഒരു പ്രത്യേക ബ്രാന്‍ഡിന്‍റെ ഗുണദോഷങ്ങള്‍ അടുത്ത നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അബോധപൂര്‍വ്വം സ്വാധീനിക്കുന്നു. എവിടെയോ കണ്ടു മറന്ന ദൃശ്യങ്ങള്‍ നിങ്ങളില്‍ വാണിജ്യമൂല്യമുള്ള ഓര്‍മ്മകള്‍ നിറയ്ക്കുന്നു. ഫില്‍ ഇറ്റ് ഷട്ട് ഇറ്റ് ഫോര്‍ഗെറ്റിറ്റ് എന്ന പരസ്യവാചകം ചിലവുകളെക്കുറിച്ച് ബോധവാനായ ഇടത്തരക്കാരന്‍റെ മനസ്സിനെ മാന്ത്രികവലയത്തിലാക്കുന്നു. താരസുന്ദരികളുടെ സോപ്പ് കുടുംബതാരങ്ങളെ സോപ്പിടുന്നു, പതപ്പിക്കുന്നു. രാവിലെ പത്രം വായിക്കുമ്പോള്‍, മറ്റെന്തൊക്കെയോ ഓര്‍മ്മകളില്‍ മുഴുകി യാത്ര ചെയ്യുമ്പോള്‍, ആരോടെങ്കിലും സംസാരിക്കുമ്പോള്‍, ടിവി കാണുമ്പോള്‍ എല്ലാം സന്ദേശങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. വൈകാരിക പ്രസക്തിയുള്ളവ നിങ്ങളറിയാതെ നിങ്ങളിലേക്ക് നുഴഞ്ഞു കയറുന്നു. നിങ്ങളെ സ്വാധീനിക്കുന്നു. പിന്നീടെപ്പോഴെങ്കിലും അവയുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുന്‍പ് സ്വീകരിച്ച ആകസ്മിക സന്ദേശങ്ങള്‍ അബോധമനസ്സിലൂടെ നിങ്ങളുമായി സംവദിക്കുന്നു. തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പുതിയ സന്ദേശങ്ങളുടെ തുടരന്‍ ശൃംഘലയില്‍ പഴയവയില്‍ ചിലത് നിങ്ങളുടെ വൈകാരികതയോടൊട്ടി നില്‍ക്കുവയൊഴിച്ചെല്ലാം അപ്രസക്തമാകുന്നു. ഒപ്പു കടലാസു പോലെ പതിയുന്ന ബിംബങ്ങള്‍ ആകസ്മികവും അബോധപൂര്‍ണ്ണവുമായതു കൊണ്ടു തന്നെ ഫില്‍റ്റര്‍ ചെയ്യപ്പെടുന്നില്ല. പുതിയതായി രംഗപ്രവേശം ചെയ്യുന്ന സന്ദേശങ്ങള്‍ മുന്‍പുണ്ടായിരുന്നവയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി തരംതിരിക്കപ്പെടുകയും വിഭജിക്കപ്പെടുകയും മായ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ഓരോ തീരുമാനത്തെയും നിങ്ങളുടെ സ്വഭാവസവിശേഷതകളും സാഹചര്യങ്ങളും സ്വാധീനിക്കുന്നതു പോലെ നിങ്ങള്‍ വാണിജ്യപരമായ ഓരോ തീരുമാനമെടുക്കുമ്പോഴും മുന്‍പറഞ്ഞ അജ്ഞാത സന്ദേശങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നു. മാധ്യമങ്ങളിലൂടെയും വാമൊഴിയിലൂടെയും നിങ്ങളുടെ മനസ്സിലേക്ക് കടന്നു കയറിയ സന്ദേശങ്ങള്‍. പ്രസക്തമായ സന്ദേശങ്ങള്‍ നിങ്ങളുടെ അബോധമനസ്സില്‍ ലഭ്യമല്ലാത്തപ്പോള്‍ നിങ്ങള്‍ നിസ്സഹായനാകുന്നു. പ്രസക്തസന്ദേശങ്ങളുടെ ശേഖരമുള്ള മറ്റൊരു വ്യക്തിയുടെ സഹായം തേടുന്നു. കൂടുവിട്ടു കൂടുമാറുന്നതു പോലെ സന്ദേശങ്ങള്‍, വ്യാപാരപ്രസക്തിയുള്ള സന്ദേശങ്ങള്‍ മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് സഞ്ചരിക്കുന്നു. നിങ്ങളുടെ മനസ്സ് ഒരു പരസ്യപ്പലകയാകുന്നു. ചിലപ്പോള്‍ മനസ്സു തന്നെ പരസ്യം ചെയ്യപ്പെടുന്നു. ജീവിതം സാമ്പത്തിക പ്രവര്‍ത്തനവും വൈകാരികത കമ്മോഡിറ്റിയുമാകുമ്പോള്‍ വിളംബരം ചെയ്യപ്പെടുന്നത് മനസ്സു തന്നെയാണ്. അതോ മനുഷ്യനോ?


Share/Save/Bookmark

നവംബർ 04, 2008

വി.കെ.എന്‍ ബാധിച്ചവര്‍

Buzz This

വികെഎന്‍ ബാധിച്ചവരെ കണ്ടുമുട്ടുന്നത് ഒരു സുഖമാണ്. അവരെ കണ്ടെത്താന്‍ പ്രയാസവുമേറെ. അത്തരം ബാധ ജ്ഞാനികള്‍ക്കു മാത്രമുള്ളതാണെന്നതു കൊണ്ടാവാം. അപനിര്‍മ്മാണം നടത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് സ്മര്യപുരുഷന്‍റേത്. പങ്കുവെക്കാന്‍ ഏറ്റവും ദുഷ്കരമായ മാനസികാവസ്ഥയും. സമാനതരംഗദൈര്‍ഘ്യമുള്ളവര്‍ക്കു മുന്‍പില്‍ മാത്രം തുറക്കപ്പെടുന്ന വാതിലുകള്‍. ബ്ലോഗ് അതിശയിപ്പിച്ചത്, ആശ്ചര്യപ്പെടുത്തിയതവിടെയാണ്. ഒന്നാമത്തെയോ രണ്ടാമത്തെയോ പോസ്റ്റില്‍ ദില്‍ബാസുരന്‍. തുടര്‍ന്നിന്നോളം ഓരോ നിമിഷവും മിക്കവാറും എല്ലാ പോസ്റ്റിലും പൊട്ടിവീഴുന്ന വി.കെ.എന്‍ ബാധിച്ചവര്‍. ഫലിതകാരനെന്ന് ചാപ്പ കുത്തി സ്വന്തം പരിമിതികളില്‍ അഭയം പ്രാപിക്കുന്ന അക്കാഡമിക് ചിന്തകന്‍മാര്‍ക്ക് സാധിക്കാത്ത വിധം ആ ഭാഷയെ സാഹിത്യത്തെ വാക്കുകളെ നെഞ്ചേറ്റുന്ന നിരവധി പേര്‍ കമന്‍റുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു തുടര്‍ച്ചയെന്നോണം അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ആവര്‍ത്തിച്ചു വായിക്കുന്ന ഒരേയൊരു വായനാവിഭവം വികെഎന്‍ ആയതുകൊണ്ടായിരിക്കാം ഓരോ കമന്‍റുകളും സന്തോഷിപ്പിക്കുന്നു.

സങ്കീര്‍ണ്ണവും ഗുരുവുമായ ചേരുവകള്‍. ചരിത്രം, സാഹിത്യം, രാഷ്ട്രീയം, സംസ്കൃതം. അനുകരിക്കാന്‍ സാധിക്കാത്ത മലയാളത്തിലെ ഏറ്റവും ഒറിജിനലായ എഴുത്തുകാരന്‍. അല്‍പ്പം കാല്‍പ്പനികതയുള്ളവരെ എം.ടി. ബാധിക്കുന്നത് കണ്ടിട്ടുണ്ട്. റിഫൈന്‍ഡ് മിഡില്‍ ക്ലാസ്സ് കാല്‍പ്പനികതയുള്ളവരെ പദ്മനാഭനും. റെബലുകളുടെ വംശം കുറ്റിയറ്റു പോകുന്നതിനു മുന്‍പ് മുകുന്ദന്‍ ബാധിച്ചവരുമുണ്ടായിരുന്നു. മിസ്റ്റിക് മാനസികാവസ്ഥയോട് ആഭിമുഖ്യമുള്ളവരെ വിജയനും ബാധിക്കുന്നു. സമൂഹമനസ്സിന്‍റെ അപനിര്‍മ്മാണം നടത്തുന്നതു കൊണ്ട് അല്‍പ്പസ്വല്‍പ്പം എഞ്ചിനീയറിങ്ങ് പശ്ചാത്തലമുള്ളവരെ ആനന്ദ് ബാധിക്കുന്നു. അത്തരം ബാധകളുടെ പോരായ്മ പ്രായവ്യത്യാസത്തിനനുസരിച്ച് ബാധ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നുവെന്നതാണ്. എം.പി.നാരായണ പിള്ള തീഷ്ണമായ ഒരു വായന നല്‍കുന്നുവെങ്കിലും വി.കെ.എന്‍ പോലെ ആവര്‍ത്തിച്ചുള്ള വായനയ്ക്ക് പ്രേരിപ്പിക്കുന്നില്ല. ആദിഗുരു ബഷീറിനു പോലും വാക്കുകളില്‍ സാധിക്കാത്ത ഒരു ഔന്നത്യമാണിത്.

എഴുത്തുകാര്‍ പൊതുവെ പ്രണയവും വിരഹവും ശാസ്ത്രപ്രത്യയശാസ്ത്ര ആസക്തിയും പോലുള്ള വൈയക്തിക വികാരങ്ങളിലൂടെ വായനക്കാരന്‍റെ പെര്‍സണല്‍ സ്പേസിലേക്കു കയറുമ്പോള്‍ വികെഎന്‍ പെര്‍സണല്‍ സ്പേസിനു പുറത്തു നില്‍ക്കുകയും മറ്റൊരു ലോകത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വികാരതീഷ്ണമായ പ്രേമകഥകളോ കാല്‍പ്പനിക കഥനങ്ങളോ കുരുപ്പിടിപ്പിക്കാത്ത ഒരു എഴുത്തുകാരന്‍റെ വിജയമാണത്. പ്രണയം എഴുത്തിനു നല്‍കുന്ന മൈലേജ് വലുതാണ്. അമ്പേല്‍ക്കാത്തവരില്ല കുരുക്കളില്‍ എന്നു പറഞ്ഞതു പോലെ പ്രണയിക്കാത്തവരോ മോഹഭംഗം നേരിടാത്തവരോ ഇല്ല വായനക്കാരില്‍ എന്നത് ആ മൈലേജിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. റിഫൈന്‍ഡ് ആയി കാല്‍പ്പനികത വരുമ്പോള്‍ പൊതുധാരയിലെ എഴുത്തുകാരനും സാധാരണക്കാരന്‍റെ ഭാഷയില്‍ വരുമ്പോള്‍ പൈങ്കിളി എഴുത്തുകാരനുമുണ്ടാകുന്നു. അത്തരം എഴുത്തുകളുടെ വൈകാരിക പ്രവാഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വി.കെ.എന്‍ വായിക്കുന്നതിനും മനനം ചെയ്യുന്നതിനും അല്‍പ്പം പശ്ചാത്തലം ആവശ്യമാണ്. ചരിത്രവും സാമ്പത്തികവും അടക്കം വിവിധ വിഷയങ്ങളിലെ സാമാന്യപരിജ്ഞാനവും. കാല്‍പ്പനികതയുടെ ആത്മപ്രകടവും ബൌദ്ധിക വ്യായാമത്തിന്‍റെ വിരസതയുമില്ലാത്ത ബുദ്ധിയുടെ ഭാഷയാണ് വി.കെ.എന്നും ഒരു പരിധി വരെ എം.പി.നാരായണ പിള്ളയും പങ്കുവെക്കുന്നത്. തിരുവില്വാമലയിലെ ചാത്തനാണ് എം.പി.നാരായണപിള്ളയ്ക്ക് അസൂയ തോന്നിയ ഒരേയൊരു എഴുത്തുകാരന്‍ എന്ന് ഉച്ചിക്കു മറുകള്ളവന്‍റെ സുവിശേഷം എന്ന എം.പി നാരായണ പിള്ള അനുസ്മരണ വൈകാരികതയില്‍ വിജു വി നായര്‍ നാരായണപിള്ളയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്.

വികെഎന്‍ എഴുത്തിലെന്നതിലുപരിയായി ഒരു മാനസിക സംസ്കാരമാണ്. വികെഎന്‍ ബാധ ഒരു തരംഗദൈര്‍ഘ്യവും. ഓട്ടോ ഓടിക്കുന്നവനായാലും വൈകിവായനതുടങ്ങിയവനായാലും പണ്ഡിതനായാലും പാമരനായാലും രാഷ്ട്രീയക്കാരനായാലും കവിയാണെങ്കിലും അതൊരു ലസാഗുവാണ്. ഒരു സാഹോദര്യവും. മനസ്സിനും ഹൃദയത്തിനും പ്രിയപ്പെട്ടവര്‍. വീണ്ടും ആദ്യ ഖണ്ഡികയുടെ ആദ്യവരി. വികെഎന്‍ ബാധിച്ചവരെ കണ്ടു മുട്ടുന്നത് ഒരു സന്തോഷമാണ്!


Share/Save/Bookmark

നവംബർ 03, 2008

പാലായനത്തിന്‍റെ തമിഴ്വഴികള്‍

Buzz This

"രാവണന്‍: മരണത്തെ നേരില്‍ കാണാന്‍ യുദ്ധത്തിന്‍റെ മുഖത്ത് നോക്കിയാല്‍ മതി. . കഴുകനും കുറുക്കനും കീലം പൊട്ടിയ തേരുകള്‍ നക്കി തോര്‍ത്തി ചോരകുടിക്കുമ്പോള്‍ മരണത്തെ കാണാം. കബന്ധങ്ങളുടെ ഭൂമിയും കറുത്ത ചിറകിട്ടടിക്കുന്ന ആകാശവും അപ്പോള്‍ മരണമായി മാറുന്നു. മരണം തന്നെയാണ് എല്ലാം. അകലെ നാം വിജയത്തിന്‍റെ ലഹരിയിലും പരാജയത്തിന്‍റെ വ്യഥയിലും ജീവിതം ഘോഷിക്കുന്നു. ഒരു പക്ഷെ വിജയമായും പരാജയമായും കൊണ്ടാടിയത് മരണമെന്ന ഏകവും അവ്യാജവുമായ സത്യം തന്നെയല്ലേ?..സഖീ ഈ യുദ്ധത്തില്‍ നിന്നും നമുക്കിനി ഒഴിയാന്‍ സാധ്യമല്ല. .. മരിച്ചവര്‍ക്കു വേണ്ടിയും നാം യുദ്ധം ചെയ്യും. പക്ഷെ ഈ യുദ്ധം നമ്മുടെ അവസാനത്തെ യുദ്ധമാണ്..."



ലങ്കാലക്ഷ്മി - സി.എന്‍. ശ്രീകണ്ഠന്‍ നായര്‍



ഒരു പക്ഷെ ആധുനിക ലങ്കയിലെ രാവണനായ വേലുപ്പിള്ള പ്രഭാകരനും സ്വയകൃതനാര്‍ത്ഥത്തിന്‍റെ ഗതികേടില്‍ ഇതു തന്നെ പറയുന്നുണ്ടാകണം. അന്തിമപോരാട്ടത്തിനു മുന്‍പ് ഒരു നിമിഷമെങ്കിലും രാജീവ്ഗാന്ധി വധത്തില്‍ മനംനൊന്തു പശ്ചാത്തപിക്കുമായിരിക്കും. മിയാ കുള്‍പ്പാ, മിയാ മാക്സിമാ കുള്‍പ്പാ. സ്വേശ്ചാധിപതിയായ ഒരു നേതാവിന്‍റെ മാപ്പര്‍ഹിക്കാത്ത വലിയ പിഴകള്‍ക്ക് ഒരു ജനത, ഒരു വംശം ഒന്നടങ്കം വിലകൊടുക്കുന്നു. വാളെടുത്തവന്‍ മാത്രമല്ല, വാളെടുക്കാത്തവനും വാളാലൊടുങ്ങിയേക്കാം.



തോക്കുകളുടെ സംസാരഭാഷ ലങ്കയുടെ തമിഴ്പ്രദേശങ്ങളില്‍ മാതൃഭാഷയായിട്ട് കാലങ്ങളേറെയായി. തമിഴന്‍റെ തീവ്രവൈകാരികതയ്ക്കു തീപിടിച്ചിട്ടും. ആക്രമണങ്ങളില്‍ പിറവികൊള്ളുകയും ചോരയില്‍ മാമോദീസ മുങ്ങുകയും ചെയ്യുന്നവര്‍. അക്ഷരം എഴുതേണ്ട പ്രായത്തില്‍ തോക്കു ചുമക്കുന്നവര്‍. വെടിയുണ്ട കൊണ്ടു കളിക്കുന്ന പൈതങ്ങള്‍. ജാഫ്നയിലെ സമാധാനം രണ്ടു വെടിയൊച്ചകള്‍ക്കിടയിലെ നിശബ്ദത മാത്രമാണ്.



കോട്ടകൊത്തളങ്ങളും ഒളിത്താവളങ്ങളും തൂണീരവും നഷ്ടപ്പെട്ട പുലിസേന ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള തുരുത്തിലാണ്. വംശവിവേചനത്തിന്‍റെയും വംശീയഉന്മൂലനത്തിന്‍റെയും പടിവാതിലില്‍. യുദ്ധവിജയിയുടെ വീക്ഷണകോണില്‍ രണ്ടു വിഭാഗം മാത്രമാണുള്ളത്. എതിരാളികളും ഇരകളും. എതിരാളികള്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ ഇരകള്‍ക്കെന്തു സംഭവിക്കും. വംശീയ ഉന്മുലനം ഇരുട്ടില്‍ ഇരകളെ തുറിച്ചു നോക്കുന്നു. പാലായനത്തിന്‍റെ നാള്‍വഴികള്‍ തമിഴ് തീരങ്ങളെ കാത്തിരിക്കുന്നു.


Share/Save/Bookmark
Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP