മാർച്ച് 24, 2008

ഒരിടത്തൊരിടത്ത് ഒരപ്പൂപ്പനുണ്ടായിരുന്നു..

Buzz This

ഓള്‍ഡ്മാന്‍ എന്നും ഒരു ദൌര്‍ബല്യമായിരുന്നു. ലെജന്‍റ്! ആ മാന്യദേഹത്തോട് ബീഡി മോഷണം പോലെ പല പാതകങ്ങളും ചെയ്തിട്ടുണ്ട്. ചിതലു പിടിച്ചെന്നാരോപിച്ച് മച്ചിലെ പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞതടക്കം. അത് കത്തിത്തീരാന്‍ തന്നെ സമയം അര മണിക്കൂറിലേറെയെടുത്തു. ആരുടെയോ ശുപാര്‍ശയിലും ജാമ്യത്തിലൂമാണ് അന്ന് തടി രക്ഷപെട്ടത്. ഒരു ദിവസം പ്രഭാത സവാരിക്കു പോയപ്പോള്‍ ഒരു കാറുമായി കൂട്ടിമുട്ടി ശയ്യാവലംബിയാകുന്നതുവരെ ആളു പുലിയായിരുന്നു. ശയ്യാവലംബിയായതിനു ശേഷവും.

നീ എപ്പോ വന്നു?
ഇപ്പോ വന്നതേയുള്ളൂ..
നീ ജോലി ചെയ്യുന്നിടത്ത് ആ പള്ളീടെ സൈഡില്‍ ഒരു കള്ളുഷാപ്പുണ്ടാരുന്നു. ഇപ്പോഴുമുണ്ടോ?

കഥ കേട്ടോണ്ടു വന്ന അമ്മൂമ്മ മുറുമുറുക്കുന്നു.
തൊണ്ണൂറ്റിനാലാം വയസ്സില്‍ കട്ടിലേകിടക്കുമ്പോഴാ കള്ളുഷാപ്പ്. നിനക്ക് വേറെ പണിയൊന്നുമില്ലേ എണീറ്റു പോടാ..

തെറ്റിദ്ധരിക്കരുത്. ആളു മദ്യപാനിയല്ലായിരുന്നു. തിരുവോണത്തിനു മാത്രം മൂത്ത പുത്രന്‍ കൊണ്ടു വരുന്നതിലല്പ്പം. അതും സിസ്റ്റമാറ്റിക്കായി കോഴി സഹിതം.

വീരേതിഹാസങ്ങളനേകമാണ്. പണ്ട് നദിയിലൂടെയും കായലിലൂടെയുമായുരുന്നു ചരക്കു നീക്കം. ഇപ്പോള്‍ ഷോപ്പിങ്ങ് മാലിലും. പബ്ബിലും. പക്ഷെ ഇന്നു നീക്കമല്ല, ചലനം. അന്തക്കാലത്ത് കായലുകള്‍, നദികള്‍ എന്നിവ കായല്‍ കൊള്ളക്കാരാല്‍ സമൃദ്ധവും. ഓള്‍ഡ്മാനും ഓസീആര്‍ കഥയിലെ നായകനുമായ ഇളയ പുത്രനും (ഇതിലൊരു രഹസ്യമുണ്ട്, വഴിയേ വ്യക്തമാകും) കൂടെ ചരക്കുകള്‍ അടുത്ത അങ്ങാടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അന്നും ഒത്തു കളിയുണ്ടായിരുന്നിരിക്കണം. തുഴച്ചില്‍കാരും കൊള്ളക്കാരും ഗുലാനായിരുന്നു. ഇരുമെയ്യും ഒരു കരളും. കൊള്ളയടിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ കൊണ്ടെത്തിച്ച് തോണി സ്ലോ ചെയ്യും. വിഹിതം വീട്ടിലെത്തും. ഒരു തവണ ഈ നാടകം അരങ്ങേറിയപ്പോള്‍ വഞ്ചിയിലെ സഞ്ചാരി ഓള്‍ഡുമാനായിരുന്നു. ശേഷം ദൃക്സാക്ഷിയുടെ മുഖത്തു നിന്നും.

കുറെ പോയപ്പോള്‍ ആകെ ഒരു പന്തികേട്. വള്ളക്കാര്‍ ബഹളം വെക്കാന്‍ തുടങ്ങി.
കുഴപ്പമായെന്നാ തോന്നുന്നേ..
പിറകെ വരുന്ന വള്ളക്കാരെ ചൂണ്ടി.
ദോ ലവരു പ്രശ്നക്കാരാ..

ഓള്‍ഡി ഇരുന്നിടത്തു നിന്നും ബീഡി കളഞ്ഞെഴുന്നേറ്റു.
എന്നാ നീ ഇരി. ഞാന്‍ ഊന്നാം.

ബ്ലഡി ഫെലോസ് മനസ്സില്‍ കണ്ടതു മാനത്തു കണ്ട് ഓള്‍ഡി കോലു വാങ്ങി ഊന്നിയെന്നും റേസില്‍ പ്രശ്നമേതും നേരിടാതെ കൊള്ളക്കാര്‍ക്കു പിടികൊടുക്കാതെ യഥാകാലം അങ്ങാടിയിലെത്തിയെന്നും ചരിത്രം. വള്ളം പാര്‍ക്കു ചെയ്തു പുറത്തിറങ്ങി വള്ളക്കാരെ ഓരോരുത്തരെയായി താഢനം ടിപ്പായി കൊടുത്തു പറഞ്ഞുവിട്ടു. പ്രതിഷേധം കൊണ്ടു മാത്രമല്ല ആളു കഞ്ചൂസായതു കൊണ്ടു കൂടിയാണിതു ചെയ്തതെന്നു ദൃക്സാക്ഷി!

കഥയുടെ രണ്ടാം ഭാഗം. ചരക്കു വിറ്റ കാശ് ഈര്‍ക്കിലി വലുപ്പമുള്ള ഇളയ പുത്രന്‍റെ വള്ളിനിക്കറിന്‍റെ കീശയില്‍ ഭദ്രമാക്കി പിന്‍ ചെയ്ത് അപ്പനും മകനും ഒരേ ശകടത്തില്‍ രണ്ടായി യാത്ര ചെയ്ത് തിരികെയെത്തും. നാട്ടില്‍ ബസ്സിറങ്ങുന്നതു വരെ അപ്പനു മോനേം മോനപ്പനേം അറിയില്ല. നാട്ടില്‍ ബസ്സിറങ്ങിയാല്‍ ഇളയ പുത്രന്‍റെ പോക്കറ്റില്‍ നിന്നും കാശെടുത്ത് ചന്തിക്ക് രണ്ടടീം കൊടുത്ത് വീട്ടിപ്പോടാന്നോടിക്കും.

പഴയ കാല മാനേജ്മെന്‍റുപാഠങ്ങള്‍. കോണ്‍ഫ്ലിക്ട് മാനേജുമെന്‍റും സെക്യൂരിറ്റി മാനേജുമെന്‍റും. കഥ കേള്‍ക്കുമ്പഴേക്കും ഓള്‍ഡി പോയിട്ട് വര്‍ഷങ്ങളേറെയായിരുന്നു. മനസ്സില്‍ നമിച്ചു. പുണ്യപുരാതന നാടക സങ്കേതത്തില്‍ ഓള്‍ഡി പറഞ്ഞു വെച്ച ആധുനിക സങ്കേതങ്ങള്‍.

അപൂര്‍വ്വം ചില സമയങ്ങളില്‍ രക്ഷകനുമായിരുന്നു. നെല്ല്, കറ്റ തുടങ്ങിയ സാധനങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ കാണാന്‍ സാധിക്കുന്ന കാലമായിരുന്നു. ഒരു കുളം അറ്റാച്ചു ചെയ്യപ്പെട്ടിരിക്കുന്നതു കൊണ്ട് (സത്യത്തില്‍ കുളമൊന്നുമല്ല. ഇന്നു കാണുമ്പോള്‍ അന്നതിലെങ്ങനെ ആളുകള്‍ നീന്തിയെന്നു തോന്നാറുണ്ട്) അവധികാലം അധികവും ഉഭയജലജീവിയായിരുന്നു. ഒരു ദിവസം ജലവാസം അല്‍പ്പം അധികമായിപ്പോയി, അമ്മമാര്‍ പലരും വന്നു വിളിച്ചു. അനുനയത്തിന്‍റെയും ഭീഷണിയുടെയും സ്വരമെല്ലാം പാഴായി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഘാതുകന്‍. നേരത്തെ പറഞ്ഞ ഒണ്‍സ് അപണ്‍ എ ടൈം മോണ്‍സ്റ്റര്‍ ഇളയമ്മാവന്‍. കുളത്തിലേക്കിറങ്ങി. ലാത്തിച്ചാര്‍ജ്ജാരംഭിച്ചു. തല്ലുകൊണ്ടവരുടെ കണ്ണില്‍ ടിയര്‍ ഗ്യാസും. തുണിപോലുമെടുക്കാന്‍ സമ്മതിച്ചില്ല. തല്ലിയോടിച്ചു വീട്ടുമുറ്റത്ത് രണ്ട് കറ്റക്കൂമ്പാരത്തില്‍ പ്രതിഷ്ടിച്ചു. നെല്ല് ആവശ്യമില്ലാത്ത സ്ഥലത്തെല്ലാം കുത്തിക്കൊള്ളുന്നു. കറ്റ ചുമക്കുന്നവരുടെയും ദൃക്സാക്ഷികളുടെയും പരിഹാസം വേറെയും. ചൊറി‍ഞ്ഞു തിണര്‍ത്ത പാടുകളുമായി സമയം നിശ്ചലമായി നില്‍ക്കുമ്പോഴാണ് രംഗം നിശബ്ദമാകുന്നത്. ഓള്‍ഡി പ്രത്യക്ഷപ്പെടുന്നു. മുഖത്തെ നവ രസം ചിരിയിലവസാനിക്കുന്നു. ഭയന്നു നില്‍ക്കുന്ന നിഷ്കളങ്കരെ പിടിച്ചു താഴെയിറക്കുന്നു. ക്രൂരന്‍മാരെയും ക്രൂരകളെയും നിശിതമായി ശാസിക്കുന്നു.

ചെറുപ്പത്തിലെ ഗംഭീരരൂപം പിന്നെ എന്നോ വാര്‍ദ്ധക്യവും അവശതയും തീണ്ടി ശയ്യാവലംബിയായി. എല്ലാ മരങ്ങളുടെയും ഇല കൊഴിയുകയും ശിഖരങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. ശയ്യാവലംബിയായ ഓള്‍ഡി കൂടുതല്‍ അപ്രോച്ചെബിള്‍ ആയി. പല കഥകളുടെയും ചുരുളഴിയുന്നതും അപ്പോഴാണ്. മരണം വരെയും സാര്‍ത്ഥകമായ ജീവിതം നയിച്ചു. മക്കളാലും മരുമക്കളാലും കൊച്ചുമക്കളാലും ധന്യമായ ജീവിതം. അവസാനം ഒരു ഇല കൊഴിയുന്നതു പോലെ ആ ജീവിതവും കൊഴിഞ്ഞു.

അവസാനമായി കാണാന്‍ നാട്ടിലെ പ്രമുഖരുടെ നീണ്ട നിര. ശ്രദ്ധേയമായ ഒന്നുണ്ട്. സ്ഥലത്തെയും സമീപത്തെയും വൃദ്ധയുവതികളെല്ലാം ഒരു നിത്യഹരിത നായകന്‍റെ വിയോഗത്തില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. നെവര്‍ സീന്‍ എ ഫെയര്‍വെല്‍ ലൈക് ദാറ്റ് ടില്‍ ദ ഡേ! ഓള്‍ഡി ഒരു ഹീറോയായിരുന്നോ?


Share/Save/Bookmark

10 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

ശ്രീവല്ലഭന്‍ 2008, മാർച്ച് 25 12:30 AM  

ഓള്‍ഡി ഒരു ഹീറോയായിരുന്നോ?


ആയിരിക്കണം. അല്ല ആയിരുന്നു.:-)

Today it is a tough one: fklaeua

റോബി 2008, മാർച്ച് 25 2:26 AM  

രസിച്ചു വായിച്ചു. ഇടയ്ക്ക് ഒന്നു രണ്ടു ചിരിയും..ചരക്കു നീക്കം..:)

ഞാന്‍ ക്രീസിലിറങ്ങുന്നതിനു മുന്നെ എന്റെ വല്യപ്പന്‍‌മാര്‍ പവലിയനിലേക്കു മടങ്ങിയിരുന്നു. അതുകൊണ്ട് ഇത്തരം കഥകള്‍ എനിക്കിഷ്ടമാണ്.

ഗുപ്തന്‍ 2008, മാർച്ച് 25 6:03 AM  

ഹീറോ‍ായാരുന്നോന്നോ... കുരുപ്പുകണ്ടാല്‍ പോരേ വിത്തിന്റെ മഹത്വമറിയാന്‍...

ചരക്കുനീക്കത്തില്‍ ഉള്ള താല്പര്യം പാരമ്പര്യത്തില്‍ ഒള്ളതാണല്ലേ..

Inji Pennu 2008, മാർച്ച് 25 6:19 AM  

It is hard to imitate legends, especially the ones in your genealogy.

Pramod.KM 2008, മാർച്ച് 25 8:03 AM  

നല്ല ഓര്‍മ്മ:)

സന്തോഷ് 2008, മാർച്ച് 25 11:05 AM  

ഓള്‍ഡ്മാന്‍ എന്നു പറഞ്ഞു തുടങ്ങിയപ്പോള്‍ സ്വപിതാവിനെപ്പറ്റിയാണെന്നാണു് ആദ്യം കരുതിയതു്. സ്രഷ്ടാവിനെ ഇന്നാട്ടുകാര്‍ അങ്ങനെയാണല്ലോ വിളിക്കുക.

സിമി 2008, മാർച്ച് 25 4:19 PM  

NVK, avasaanathe paragraph kalakki. vardhakyathinte ee kathayum koode vayikku.

പാമരന്‍ 2008, മാർച്ച് 25 11:00 PM  

ങ്ഹും.. കഥ വായിച്ചപ്പോ മ്മടെ ഓള്‍ഡ്‌മാനെ ഓര്‍മ്മ വന്നു.. ആളും ഒരു ഹീറോ ആയിരുന്നതുകൊണ്ട്‌ ചാരായ ഷാപ്പുകാരാണ്‌ നെഞ്ചത്തടിച്ചോണ്ട്‌ ഓടി വന്നത്‌.. കടം മേടിച്ചടിച്ചത്‌ ഇനി ആരു കൊടുക്കാന്‌..!

വേണു venu 2008, മാർച്ച് 27 12:57 AM  

സ്ഥലത്തെയും സമീപത്തെയും വൃദ്ധയുവതികളെല്ലാം ഒരു നിത്യഹരിത നായകന്‍റെ വിയോഗത്തില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.
ഹീറോ ആയിരുന്നു എന്നതിനു് ഇനി എന്തു തെളിവു വേണം.?
ഓള്‍ഡു മാന്‍ എന്ന സംബോധന എനിക്കിഷ്ടപ്പെട്ടില്ല നമതേ. പകരം ഒരു മലയാള വാക്കു് വേണ്ടി്യിരുന്നു.A deserving word for tht great hero.:)

നമതു വാഴ്വും കാലം 2008, മാർച്ച് 27 9:01 AM  

നന്ദികള്‍.
പ്രായത്തില്‍ മുതിര്‍ന്നവരുടെ സ്നേഹം ലഭിക്കുന്നത് ഒരു ഭാഗ്യമാണ്. അക്കാര്യത്തില്‍ സമ്പന്നനായിരുന്നു. ഭാഗ്യവാനും. പാംപേര്‍ഡ്. എന്തു വാക്കെന്നതിനു ഔപചാരിക പ്രസക്തിയൊഴികെ എന്തെങ്കിലും പ്രസക്തിയുണ്ടോ? അടുപ്പവും സ്നേഹവുമാണ് കാര്യം. അല്‍പ്പം ചില്ലറ കുരുത്തക്കേട്, ചില്ലറ കോംപ്ലിമെന്‍റ്സ്. സുന്ദരനും സുന്ദരിയുമായി തുടരുന്നുവെന്ന അഭിപ്രായം.പിന്നെ ശ്രോതാവിന്‍റെ ചില്ലറ വേഷം. അല്‍പ്പം ഇടപെടല്‍. ഇതൊക്കെയല്ലേ നമ്മളെകൊണ്ടൊക്കെ ചെയ്യാന്‍ സാധിക്കുക. ഇതൊന്നുമില്ലെങ്കില്‍ പിന്നെ സംസ്കൃതസമ്പന്നമായ വാക്കുപയോഗിച്ചിട്ടോ വാ പൊത്തിപ്പിടിച്ചു നിന്നിട്ടോ എഴുന്നേറ്റു നിന്നിട്ടോ കാര്യമൊന്നുമില്ലെന്നു വിശ്വസിക്കുന്നു.സ്നേഹം പ്രകടിപ്പിക്കുന്നതും സ്നേഹപ്രകടനവും രണ്ടും തമ്മിലുള്ള വ്യത്യാസം വലുതാണ്.

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP